കാസർകോട്: മണ്ഡലങ്ങളുടെ വികസന പ്രവർത്തനങ്ങൾക്കായി ഒരു എംഎൽഎയ്ക്ക് ആറ് കോടി രൂപ ഒരു വർഷം അനുവദിച്ച് കിട്ടുമ്പോൾ എംപിക്ക് ആകെ അഞ്ചു കോടി രൂപ മാത്രമാണ് ലഭിക്കുകയെന്ന് കാസർകോട് എംപി രാജ്മോഹൻ ഉണ്ണിത്താൻ. എംഎൽഎയ്ക്കു ആറു കോടി രൂപ ലഭിക്കുമ്പോൾ എംപിക്കു കിട്ടുന്നത് അഞ്ചു കോടി മാത്രമാണ്. എംപിയുടെ പരിധിയിലെ ഏഴു നിയമസഭാ മണ്ഡലങ്ങൾക്കും കൂടിയാണ് ഈ തുകയെന്നും കൊടക്കാട് ഗവ.വെൽഫയർ എയുപി സ്കൂളിന്റെ ശതാബ്ദി ആഘോഷ സംഘാടക സമിതി രൂപീകരണ യോഗത്തിനെത്തിയപ്പോൾ എംപി തുറന്നുപറഞ്ഞു.
ശതാബ്ദി വർഷത്തിലേക്കു കടക്കുന്ന വിദ്യാലയത്തിന് എംപിയുടെ ഫണ്ടിൽ നിന്നു ബസ് അനുവദിക്കണം എന്ന ആവശ്യവുമായി സ്കൂൾ അധികൃതർ നിവേദനം നൽകിയപ്പോഴാണു ഫണ്ടിന്റെ കണക്കും പരിഭവവും എംപി തുറന്നു പറഞ്ഞത്. ഏഴു നിയമസഭാ മണ്ഡലങ്ങളാണ് എംപിയുടെ പരിധിയിൽ വരുന്നത്.
ആകെ കിട്ടുന്ന 5 കോടി രൂപയിൽ നിന്നു പട്ടികജാതി-വർഗ വിഭാഗത്തിന്റെ ക്ഷേമത്തിനും വികലാംഗരുടെ ക്ഷേമത്തിനും ആവശ്യമായ തുക കഴിച്ചാൽ മണ്ഡല വികസനത്തിനു 3 കോടി 80 ലക്ഷം രൂപ മാത്രമാണു ലഭിക്കുക. അതിൽ നിന്ന് ഒരു മണ്ഡലത്തിനു നൽകാൻ കഴിയുക പരമാവധി 58 ലക്ഷം രൂപ മാത്രം. കണക്ക് ഇങ്ങനൊക്കെ ആണെങ്കിലും കൊടക്കാട് സ്കൂളിനു ബസ് വാങ്ങുന്നതിനാവശ്യമായ സഹായം തന്റെ ഭാഗത്തു നിന്ന് നൽകാനാണ് ആഗ്രഹിക്കുന്നതെന്ന് എംപി പറഞ്ഞു.
Discussion about this post