ലാത്തിച്ചാര്‍ജ് വിവാദം; പോലീസിനെ ആക്രമിച്ച കേസില്‍ സിപിഐക്കാരന്‍ അറസ്റ്റില്‍

എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയെ അക്രമിച്ചതിനാണ് സിപിഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്.

കൊച്ചി: എറണാകുളം ഡിഐജി ഓഫീസിലേയ്ക്ക് സിപിഐ നടത്തിയ മാര്‍ച്ചുമായി ബന്ധപ്പെട്ട് സിപിഐ നേതാവ് അറസ്റ്റില്‍. പെരുമ്പാവൂര്‍ സ്വദേശി അന്‍സാര്‍ അലിയെയാണ് അറസ്റ്റ് ചെയ്തത്. മാര്‍ച്ചിനിടെ പോലീസിനെ ആക്രമിച്ചെന്ന കേസിലാണ് അറസ്റ്റ് ചെയ്തത്.

എറണാകുളം അസിസ്റ്റന്റ് കമ്മീഷണര്‍ കെ ലാല്‍ജിയെ അക്രമിച്ചതിനാണ് സിപിഐ പ്രവര്‍ത്തകനെ അറസ്റ്റ് ചെയ്തത്. ഓട്ടോ ഡ്രൈവറാണ് അന്‍സാര്‍. മാര്‍ച്ചുമായി ബന്ധപ്പെട്ട് സിപിഐ ജില്ലാ സെക്രട്ടറി പി രാജു, മുവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാം എന്നിവരടക്കം 300 പേര്‍ക്കെതിരെയാണ് കേസെടുത്തിരിക്കുന്നത്. ക്രൈം ഡിറ്റാച്ച്‌മെന്റിനാണ് കേസിന്റെ അന്വേഷണ ചുമതല.

അതെസമയം മാര്‍ച്ചിനിടെ ഉണ്ടായ ലാത്തി ചാര്‍ജില്‍ എല്‍ദോ എബ്രഹാം എംഎല്‍എയ്ക്ക് പരിക്കുപറ്റിയ സംഭവത്തില്‍ സെന്‍ട്രല്‍ എസ്ഐ വിപിന്‍ ദാസിനെ സസ്പെന്‍ഷന്റ് ചെയ്തിരുന്നു. എസ്ഐയുടെ ഭാഗത്ത് നോട്ടക്കുറവുണ്ടായെന്ന വിലയിരുത്തലിലാണ് നടപടി. കൊച്ചി സിറ്റി അഡിഷണല്‍ കമ്മീഷണര്‍ കെപി ഫിലിപ്പാണ് നടപടി സ്വീകരിച്ചത്. എല്‍ദോ എബ്രഹാം എംഎല്‍എയെ തിരിച്ചറിയാന്‍ കഴിയാതിരുന്നത് എസ്ഐയുടെ വീഴ്ചയാണെന്നാണ് നിരീക്ഷണം.

ജൂലായ് രണ്ടാം വാരത്തില്‍ ഐജി ഓഫീസിലേക്ക് സിപിഐ നടത്തിയ മാര്‍ച്ചിന് നേരെയായിരുന്നു ലാത്തിച്ചാര്‍ജുണ്ടായത്. എഐഎസ്എഫ് പ്രവര്‍ത്തകരെ കായികമായി നേരിട്ട ഞാറയ്ക്കല്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടറെ സസ്പെന്റ് ചെയ്യണമെന്നാവശ്യപ്പെട്ടായിരുന്നു മാര്‍ച്ച്.

മാര്‍ച്ച് സംഘര്‍ഷഭരിതമാവുകയും ലാത്തിച്ചാര്‍ജ് നടക്കുകയും ചെയ്തിരുന്നു. ലാത്തിച്ചാര്‍ജില്‍ മുവാറ്റുപുഴ എംഎല്‍എ എല്‍ദോ എബ്രഹാമിന് പരിക്കു പറ്റിയിരുന്നു.

Exit mobile version