ചേർത്തല: ജനനന്മയ്ക്ക് വേണ്ടി ആണെങ്കിലും ക്യാംപുകളിലെ ദുരിതങ്ങൾക്കിടയിൽ ഇനി പിരിവുകൾ വേണ്ടെന്ന സന്ദേശം പകർന്ന് ഓമനക്കുട്ടന്റെ ക്യാംപിലേയ്ക്ക് 5 ടൺ അവശ്യവസ്തുക്കളെത്തിച്ച് ഡിവൈഎഫ്ഐ പ്രവർത്തകർ. അവശ്യവസ്തുക്കളെത്തിച്ച ഓട്ടോ കാശ് കൊടുക്കാനാണെങ്കിലും പിരിവ് നടത്തി ഓമനക്കുട്ടനെ പോലുള്ളവർ വേട്ടയാടപ്പെടരുതെന്ന നിശ്ചയദാർഢ്യമാണ് ഡിവൈഎഫ്ഐയുടെ പ്രവർത്തിയിലേക്ക് നയിച്ചത്. ഡിവൈഎഫ്ഐ അങ്കമാലി ബ്ലോക്ക് കമ്മിറ്റിയാണ് ക്യാംപിലേയ്ക്ക് വലിയ അളവിൽ സാധനങ്ങളെത്തിച്ചത്.
തെറ്റായ ആരോപണം നേരിട്ട ഓമനക്കുട്ടന്റെ ആത്മാർത്ഥത തിരിച്ചറിയുകയും റവന്യു-ദുരന്തനിവാരണ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി ഡോ. വി വേണു ഖേദം പ്രകടിപ്പിക്കുകയും ചെയ്തതിരുന്നു. ഇതിനുപിന്നാലെയാണ് ഡിവൈഎഫ്ഐ പ്രവർത്തകർ സാധനങ്ങളുമായി ക്യാംപിലെത്തിയത്.
ഓമനക്കുട്ടൻ കള്ളനോ കുറ്റവാളിയോ അല്ലെന്ന് അന്വേഷണത്തിൽ ബോധ്യപ്പെട്ടെന്നും ഇക്കാര്യത്തിലെ ഉദ്ദ്യേശ ശുദ്ധിയും സത്യസന്ധതയും മനസിലായ സാഹചര്യത്തിൽ അദ്ദേഹത്തിനുണ്ടായ മനോവിഷമത്തിൽ ഖേദിക്കുന്നതായും ഡോ. വേണു പറഞ്ഞിരുന്നു.സംഭവവുമായി ബന്ധപ്പെട്ട് ഓമനക്കുട്ടനെ സസ്പെന്റ് ചെയ്ത നടപടിയും സിപിഎം ഇന്നലെ പിൻവലിച്ചിരുന്നു.
Discussion about this post