തനിക്ക് ബ്രേക്ക് ചെയ്യാനുളള സമയം പോലും ലഭിച്ചില്ല, സനല്‍ പെട്ടന്ന് വാഹനത്തിന്റെ മുന്നിലേക്ക് വന്ന് വീഴുകയായിരുന്നു..! വെളിപ്പെടുത്തലുമായി വാഹനത്തിന്റെ ഉടമ

തിരുവനന്തപുരം: തനിക്ക് ബ്രേക്ക് ചെയ്യാനുളള സമയം പോലും ലഭിച്ചില്ല. സനല്‍ പെട്ടന്ന് വാഹനത്തിന്റെ മുന്നിലേക്ക് വന്ന് വീഴുകയായിരുന്നു. നെയ്യാറ്റിന്‍കര സനലിന്റെ കൊലപാതകത്തില്‍ വെളിപ്പെടുത്തലുമായി സനലിനെ ഇടിച്ച വാഹനത്തിന്റെ ഉടമ .

വാഹനത്തിന്റെ ഉടമയുടെ വാക്കുകള്‍…

‘ഞാന്‍ പടങ്ങാവിളയിലേക്ക് വരികയായിരുന്നു. ഹംപ് അടുപ്പിച്ച് എത്തുന്നതിന് മുമ്പായി പെട്ടെന്ന് വാഹനത്തിന് മുന്നിലേക്ക് എന്തോ വന്ന് വീണു. റിയാക്ട് ചെയ്യുന്നതിനുള്ള സമയം പോലും ലഭിച്ചില്ല. അതിനുമുമ്പ് തന്നെ സംഭവിച്ചു. ഇതുകണ്ടുകൊണ്ട് വണ്ടി നിര്‍ത്തി. അപ്പോഴാണ് അറിയുന്നത് ഒരു മനുഷ്യനായിരുന്നുവെന്ന്. പെട്ടെന്ന് തന്നെ വണ്ടി അവിടെ ചവിട്ടി നിര്‍ത്തി. ഒരുപക്ഷേ ചവിട്ടിനിര്‍ത്തിയതുകൊണ്ടാകണം വണ്ടി അയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങിയില്ല.

അപ്പോ തന്നെ ഇറങ്ങിനോക്കി, പുള്ളിക്കാരന് എങ്ങനെയുണ്ടെന്ന്. ശ്വാസമുണ്ടായിരുന്നു. വണ്ടി റോഡിന്റെ വശത്തേക്ക് ഒതുക്കിനിര്‍ത്തിയശേഷം, അടുത്തുനിന്നവരോട് ആംബുലന്‍സ് വിളിക്കണമെന്ന് പറഞ്ഞു. അതിനിടയില്‍ ഒരു ചേട്ടന്‍ ആംബുലന്‍സ് വിളിച്ചു. അവരോട് ചോദിച്ചപ്പോള്‍ ആംബുലന്‍സ് ഇപ്പോ എത്തുമെന്ന് പറഞ്ഞു. അല്‍പനേരത്തിനുള്ളില്‍ പോലീസ് വന്നു. അതിനിടയില്‍ വലിയൊരു ആള്‍ക്കൂട്ടമായി. അവര്‍ അവിടെനിന്ന് നോക്കി, എന്താ സംഭവമെന്ന്. പോലീസുകാര്‍ അടുത്തുവന്ന് ആരാണ് വണ്ടി ഓടിച്ചതെന്ന് ചോദിച്ചു. മറ്റൊരാള്‍ വന്നു എന്റെ കൈയില്‍നിന്ന് താക്കോല്‍ വാങ്ങി. കുറച്ചുകഴിഞ്ഞപ്പോള്‍ ആംബുലന്‍സ് വന്ന്, വണ്ടിയിടിച്ചുകിടന്നയാളെ കയറ്റിക്കൊണ്ടുപോയി’.

ശേഷം പോലീസിന്റെ ഭാഗത്ത് നടന്നത് വലിയ തെറ്റാണെന്ന് തെളിയുന്ന കാര്യങ്ങളാണ് പുറത്ത് വരുന്നത്. നെയ്യാറ്റിന്‍കര ജനറല്‍ ആശുപത്രിയില്‍ നിന്ന് മെഡിക്കല്‍ കോളജിലേക്കുവിട്ട സനലിനെ ആദ്യം കൊണ്ടുപോയത് നെയ്യാറ്റിന്‍കര പോലീസ് സ്റ്റേഷനിലേക്കാണെന്നതിന്റെ തെളിവുകള്‍ പുറത്തു വന്നിരുന്നു. ആംബുലന്‍സിലുണ്ടായിരുന്ന പോലീസുകാരന് ഡ്യൂട്ടി മാറാനാണ് സനലിനെ രക്ഷിക്കാമായിരുന്ന വിലപ്പെട്ട നിമിഷങ്ങള്‍ പാഴാക്കിയതെന്നാണ് പോലീസിന്റെ പക്ഷം.

Exit mobile version