‘വായു’ ചുഴലിക്കാറ്റ് തീവ്രമാകുന്നു; ഗുജറാത്തിലേക്ക് നീങ്ങി; പതിനായിരങ്ങളെ മാറ്റിപാര്‍പ്പിച്ചു; സൈന്യം സജ്ജം; കേരളത്തില്‍ 9 ജില്ലകളില്‍ യെല്ലോ അലര്‍ട്ട് തുടരും

ഗുജറാത്തിലെത്തുന്നതോടെ വായു ശക്തമാകുന്നെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിരീക്ഷിച്ചു.

തിരുവനന്തപുരം: വായു ചുഴലിക്കാറ്റ് തീവ്രമാകുന്നു. ഗോവന്‍ തീരത്തു നിന്നും ഉള്‍വലിഞ്ഞ കാറ്റ് ഗുജറാത്ത് തീരത്തേക്ക് നീങ്ങുകയാണ്. ഗുജറാത്തിലെത്തുന്നതോടെ വായു ശക്തമാകുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നിരീക്ഷിച്ചു. ഗുജറാത്തിലെ കച്ച് ജില്ലയില്‍ നിന്നും പതിനായിരത്തോളം പേരെ മാറ്റിപാര്‍പ്പിച്ചു. കേരളത്തില്‍ 9 ജില്ലകളില്‍ പ്രഖ്യാപിച്ച യെല്ലോ അലര്‍ട്ട് തുടരും. സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായി തുടരുകയാണ്. 12 സെന്റീമീറ്റര്‍ വരെ മഴ തീരദേശ ജില്ലകളില്‍ പെയ്യാന്‍ സാധ്യതയുണ്ട്.

വായു ചുഴലിക്കാറ്റ് പോര്‍ബന്തര്‍, ബഹുവ- ദിയു, വേരാവല്‍ തീരപ്രദേശങ്ങളില്‍ നാശം വിതയ്ക്കാന്‍ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. മണിക്കൂറില്‍ 120 കിലോമീറ്ററോളം വേഗത്തില്‍ ഗോവന്‍ തീരത്തു നിന്നും വടക്കോട്ട് സഞ്ചരിക്കുന്ന ചുഴലിക്കാറ്റ് അറബിക്കടലിലേക്ക് ഉള്‍വലിഞ്ഞിരിക്കുകയാണ്. തിരകള്‍ 1 മുതല്‍ ഒന്നര മീറ്റര്‍ വരെ ഉയരത്തില്‍ ആഞ്ഞടിക്കാന്‍ സാധ്യതയുണ്ട്. കടലില്‍ പോകരുതെന്ന് മത്സ്യത്തൊഴിലാളികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

ഗുജറാത്തിലെ കച്ച്, ദ്വാരക, പോര്‍ബന്ദര്‍, ജുനഗഢ്, ദിയു, ഗിര്‍ സോമനാഥ്, അമ്രേലി, ഭാവ്‌നഗര്‍ എന്നീ ജില്ലകളിലെ തീരമേഖലയില്‍ ശക്തമായ കടല്‍ക്ഷോഭത്തിന് വായു കാരണമാകും. ഇവിടങ്ങളില്‍ വെള്ളം കയറാനും സാധ്യതയുണ്ട്. ഈ ജില്ലകളില്‍ 12 മുതല്‍ 14 വരെ തീയതികളില്‍ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. അടിയന്തര സാഹചര്യമുണ്ടായാല്‍ നേരിടാന്‍ കര നാവിക സേനകളും തീരസംരക്ഷണ സേനയും ഗുജറാത്ത് തീരത്ത് സജ്ജമായിട്ടുണ്ട്. മണിക്കൂറില്‍ 135 കിലോ മീറ്റര്‍ വേഗതയിലേക്ക് വരെ ചുഴലിക്കാറ്റ് ശക്തി പ്രാപിക്കാന്‍ സാധ്യത ഉണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അധികൃതര്‍ അറിയിക്കുന്നത്.

Exit mobile version