‘കുടുംബത്തിലെ മൂന്നാമത്തെ കുട്ടിക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും വോട്ടവകാശവും നിഷേധിക്കണം’; ബാബാ രാംദേവിന്റെ വിവാദ പ്രസ്താവനയെ അനുകൂലിച്ച് ബിജെപി എംപി

ബഗുസരായി: കുടുംബത്തിലെ മൂന്നാമത്തെ കുട്ടിക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും വോട്ടവകാശവും നിഷേധിച്ചുകൊണ്ട് നിയമം കൊണ്ടുവരണമെന്ന ബാബാ രാം ദേവിന്റെ വിവാദ പരാമര്‍ശത്തെ അനുകൂലിച്ച് ബിജെപി നേതാവും ബിഹാര്‍ ബഗുസരായിലെ നിയുക്ത എംപിയുമായ ഗിരിരാജ് സിങ്. രാജ്യത്തെ ജനസംഖ്യ വര്‍ധവ് തടയുന്നതിന് യോഗാ ഗുരു ബാബാ രാം ദേവ് മുന്നോട്ട് വച്ച അഭിപ്രായം പ്രാവര്‍ത്തികമാക്കണമെന്നും, രാജ്യത്തിന്റെ പുരോഗതിക്കായി ജനസംഖ്യാനിയന്ത്രണ നിയമം കൊണ്ടുവരെണ്ടത് അത്യാവശ്യമാണെന്നും ഗിരിരാജ് പറഞ്ഞു.

ജനസംഖ്യാനിയന്ത്രിക്കുന്നതിന് ബാബാ രാംദേവ് മുന്നോട്ട് വച്ച അഭിപ്രായം വലിയ വിവാദമായിരുന്നു. കുടുംബത്തിലെ മൂന്നാമത്തെ കുട്ടിക്ക് സര്‍ക്കാര്‍ ആനുകൂല്യങ്ങളും വോട്ടവകാശവും നിഷേധിച്ചുകൊണ്ട് നിയമം കൊണ്ടുവരണമെന്നുമായിരുന്നു രാം ദേവ് പറഞ്ഞത്.

‘അടുത്ത 50 വര്‍ഷത്തിനുള്ളില്‍ ഇന്ത്യയിലെ ജനസംഖ്യ 150 കോടിയില്‍ കൂടാന്‍ പാടില്ല. അതിലധികം താങ്ങാനുള്ള കരുത്തോ മുന്‍കരുതലോ രാജ്യത്തിനില്ല. അതിനുവേണ്ടി മൂന്നാമത്തെ കുട്ടിക്ക് വോട്ടവകാശമോ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള അവസരമോ സര്‍ക്കാര്‍ ആനുകൂല്യങ്ങളോ ഒന്നും ലഭ്യമാകില്ല എന്ന തരത്തില്‍ സര്‍ക്കാര്‍ നിയമം കൊണ്ടുവരണം.

ഇത്തരത്തില്‍ ഒരു നിയമം പ്രാബല്യത്തില്‍ വന്നാല്‍ ഏത് മതത്തിലുള്ളവരായാലും മൂന്ന് കുട്ടികള്‍ വേണമെന്ന് ചിന്തിക്കില്ലയെന്നും രാംദേവ് അഭിപ്രായപ്പെട്ടു’.ഇന്ത്യയില്‍ സമ്പൂര്‍ണ മദ്യനിരോധനം കൊണ്ടുവരണമെന്നും ബാബാ രാംദേവ് പറഞ്ഞിരുന്നു.

Exit mobile version