ന്യൂഡല്‍ഹി: അധികാരത്തിലെത്തിയാല്‍ ജനങ്ങളുടെ അക്കൗണ്ടിലേയ്ക്ക് 15 ലക്ഷം രൂപ വീതം നല്‍കുമെന്ന് ബിജെപി ഒരിക്കലും വാഗ്ദാനം ചെയ്തിട്ടില്ലെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിങ്. പ്രതിപക്ഷത്തിന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കള്ളപ്പണത്തിനെതിരെയാണ് തങ്ങള്‍ പ്രവര്‍ത്തിക്കുന്നതെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു.
‘ഞങ്ങള്‍ പറഞ്ഞത് കള്ളപ്പണത്തിനെതിരെ നടപടിയെടുക്കുമെന്നാണ്. അത് നടത്തി വരികയാണ്’ രാജ്നാഥ് സിങ് പറയുന്നു. ദേശീയ മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. 2014-ല്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ കള്ളപ്പണ വിഷയം ബിജെപി പ്രധാനമായും ഉയര്‍ത്തി കാണിച്ചിരുന്നു. എന്നാല്‍ ഇത്തവണ പാര്‍ട്ടിയുടെ പ്രകടനപത്രികയിലോ നേതാക്കളുടെ പ്രസംഗങ്ങളിലോ കള്ളപ്പണം സംബന്ധിച്ച് കാര്യമായ അവകാശവാദങ്ങളില്ല. അതേ സമയം സമാന്തര സമ്പദ് വ്യവസ്ഥ തകര്‍ത്തെന്ന് പ്രകടനപത്രികയില്‍ പരാമര്‍ശിക്കുന്നുമുണ്ട്. എന്നാല്‍ രാജ്നാഥ് സിങ്ങിന്റെ മലക്കം മറച്ചിലിനെതിരെ വ്യാപകം ശക്തമാക്കുന്നുണ്ട്. ഈ നടപടി ജനങ്ങളെ അങ്ങേയറ്റം ദ്രോഹിക്കുന്നതിന് തുല്ല്യമാണെന്നും ആരോപണം ഉയരുന്നുണ്ട്.
പ്രതിപക്ഷ നേതാക്കളുടേയും അവരുമായി അടുത്ത ബന്ധമുള്ളവരുടേയും വീടുകളിലും ഓഫീസുകളിലും നടത്തുന്ന റെയ്ഡുകള്‍ രാഷ്ട്രീയ പ്രേരിതമല്ലെന്നും രാജ്നാഥ് സിങ് കൂട്ടിച്ചേര്‍ത്തു. ആദായ നികുതി വകുപ്പും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റുമടക്കമുള്ള ഏജന്‍സികള്‍ സ്വയംഭരണാധികാരമുള്ളവരാണ്. അവര്‍ അവരുടേതായ രീതിയില്‍ സ്വതന്ത്രമായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. അതെങ്ങനെ നമുക്ക് നിര്ത്തിക്കാനാകും, റെയ്ഡുകള്‍ക്ക് സര്‍ക്കാരാണ് ഉത്തരവാദി എന്ന് പറയുന്നത് തെറ്റാണ്. ഏജന്‍സികള്‍ക്ക് അവര്‍ക്ക് ലഭിക്കുന്ന രഹസ്യ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടികളെടുക്കുന്നത്. തെരഞ്ഞെടുപ്പില്‍ അനധികൃത പണം ഉപയോഗിക്കുന്നത് തടയാന്‍ ഈ ഏജന്‍സികള്‍ക്ക് അവകാശമുണ്ടെന്നും രാജ്നാഥ് സിങ് പറയുന്നു.
Discussion about this post