ദില്ലി: ആം ആദ്മി പാർട്ടി (എഎപി) നേതാവും രണ്ട് തവണ എംഎൽഎയുമായ രാജേഷ് ഗുപ്ത ബിജെപിയിൽ ചേർന്നു. ദില്ലി ബിജെപി പ്രസിഡന്റ് വീരേന്ദ്ര സച്ച്ദേവ അദ്ദേഹത്തെ പാർട്ടിയിലേക്ക് സ്വാഗതം ചെയ്തു. ആം ആദ്മി പാർട്ടി ദേശീയ കൺവീനറും മുൻ ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്‌രിവാളിനെ രൂക്ഷമായി വിമർശിച്ചാണ് രാജേഷ് ഗുപ്ത പാർട്ടി വിട്ടത്.
പ്രവർത്തകരെ ഉപയോഗിച്ചു വലിച്ചെറിയുന്ന വസ്തുക്കളായി കെജ്രിവാൾ കണക്കാക്കിയെന്നും പാർട്ടിയുടെ തകർച്ചയ്ക്ക് പിന്നിലെ ഏറ്റവും വലിയ കാരണം കെജ്രിവാളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പൊട്ടിക്കരഞ്ഞാണ് രാജേഷ് ഗുപ്ത അനുഭവം വിവരിച്ചത്. ആം ആദ്മി പാർട്ടി സ്ഥാപിതമായപ്പോൾ നിരവധി പ്രമുഖ വ്യക്തികൾ ആവേശത്തോടെ കെജ്‌രിവാളിനൊപ്പം ചേർന്നു. പക്ഷേ അദ്ദേഹം എല്ലാവരെയും വഞ്ചിച്ചു. ഒന്നോരോന്നായി അവരെല്ലാം അദ്ദേഹത്തെ വിട്ടുപോയി. ഇന്ന്, നിർഭാഗ്യവശാൽ, ഞാനും ആ പട്ടികയിൽ ചേർന്നു- ഗുപ്ത പറഞ്ഞു.