‘മുഴുവന്‍ ഇന്ത്യയും എന്റെ വീടാണ്’: രാഹുല്‍ ഗാന്ധി ഔദ്യോഗിക വസതിയിലേക്ക് തിരിച്ചെത്തുന്നു

ന്യൂഡല്‍ഹി: എംപി സ്ഥാനം പുനഃസ്ഥാപിക്കപ്പെട്ടതിന് പിന്നാലെ രാഹുല്‍ ഗാന്ധിക്ക് നഷ്ടപ്പെട്ട ഔദ്യോഗിക വസതി തിരിച്ചുകിട്ടി. ‘മുഴുവന്‍ ഇന്ത്യയും എന്റെ വീടാണ്’ എന്നായിരുന്നു ഔദ്യോഗിക വസതി മടക്കി കിട്ടിയതിനേക്കുറിച്ച് രാഹുലിന്റെ ആദ്യ പ്രതികരണം.

അപകീര്‍ത്തി കേസില്‍ ശിക്ഷിക്കപ്പെട്ടതിന് പിന്നാലെ ഔദ്യോഗിക വസതിയോട് രാഹുലിന് വിട പറയേണ്ടി വന്നിരുന്നു. ലോക്‌സഭാ സെക്രട്ടേറിയേറ്റ് ഇത് സംബന്ധിച്ച് വിജ്ഞാപനമിറക്കി. രാഹുലിന് ഔദ്യോഗിക വസതി തിരികെ നല്‍കണമെന്ന് കോണ്‍ഗ്രസും നേരത്തെ ആവശ്യപ്പെട്ടിരുന്നു.

ഗുജറാത്ത് കോടതി വിധി വന്ന് 24 മണിക്കൂറിനുള്ളിലാണ് രാഹുലിന്റെ ലോക്‌സഭാംഗത്വത്തില്‍ നിന്ന് അയോഗ്യനാക്കുന്ന ഉത്തരവ് ലോക്‌സഭാ സെക്രട്ടറിയേറ്റ് പുറത്തിറക്കിയത്. ഡല്‍ഹിയിലെ തുഗ്ലക് ലൈനിലെ വസതി ഒഴിയാനുള്ള നോട്ടീസും പിന്നാലെ നല്‍കി.

30 ദിവസങ്ങള്‍ക്കുള്ളില്‍ വീട് ഒഴിയണമെന്നായിരുന്നു നോട്ടീസ്. വീട് ഒഴിഞ്ഞ രാഹുല്‍ ഗാന്ധി താമസം സോണിയ ഗാന്ധിയുടെ വീട്ടിലേക്ക് മാറ്റുകയായിരുന്നു. വികാരഭരിതമായിരുന്നു തുഗ്ലക് ലൈനിലെ വസതി ഒഴിയുന്ന സമയം.

രാഹുല്‍ ഗാന്ധി ഇന്നലെയാണ് തിരികെ പാര്‍ലമെന്റില്‍ എത്തിയത്. അയോഗ്യനാക്കപ്പെട്ട് 137 ദിവസത്തിന് ശേഷമായിരുന്നു ഇത്.

Exit mobile version