200 കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസില്‍ നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ജാമ്യം

മുംബൈ: സുകാഷ് ചന്ദ്രശേഖര്‍, നടി ലീന മരിയ പോള്‍ എന്നിവരുള്‍പ്പെട്ട സാമ്പത്തിക തട്ടിപ്പ് കേസില്‍ ബോളിവുഡ് നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസിന് ജാമ്യം. 200 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പുകേസിലാണ് ഡല്‍ഹി പട്യാല കോടതി ജാമ്യം അനുവദിച്ചത്.

കേസില്‍ അന്വേഷണം പൂര്‍ത്തിയാവുകയും കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തതിനാല്‍ കസ്റ്റഡിയുടെ ആവശ്യമില്ലെന്ന് കാണിച്ചാണ് ജാക്വിലിന്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നത്. നേരത്തെ എന്തുകൊണ്ടാണു നടിയെ അറസ്റ്റ് ചെയ്യാത്തതെന്നും ആളെ നോക്കിയാണോ അറസ്റ്റ് ചെയ്യുന്നതെന്നും പട്യാല ഹൗസിലെ പ്രത്യേക കോടതി വിമര്‍ശിച്ചിരുന്നു.

ALSO READ- മര്യാദ അതിർത്തി കടക്കും വരെ, കടന്നപ്പോൾ ലേസർ ലെറ്റുകളും, ശബ്ദ സംവിധാനങ്ങളും; ടൂറിസ്റ്റ് ബസിന്റെ ഫിറ്റ്‌നെസ് പോയി, ഡ്രൈവറുടെ ലൈസൻസ് റദ്ദ് ചെയ്‌തേക്കും

ജാക്വിലിന്റെ ജാമ്യാപേക്ഷയെ ഇഡി എതിര്‍ത്ത സമയത്തായിരുന്നു കോടതിയുടെ പരാമര്‍ശം. നടി രാജ്യം വിടുന്നതു തടയാന്‍ ലുക് ഔട്ട് നോട്ടിസ് നല്‍കിയെന്നും അന്വേഷണത്തോടു സഹകരിച്ചില്ലെന്നും ഇഡി അറിയിച്ചിരുന്നു.


ഫോര്‍ട്ടിസ് ഹെല്‍ത്ത് കെയര്‍ മുന്‍ പ്രമോട്ടര്‍ ശിവിന്ദര്‍ സിങ്ങിന്റെ ഭാര്യ അതിഥി സിങ് നല്‍കിയ പരാതിയില്‍ ഡല്‍ഹി പോലീസ് കഴിഞ്ഞ വര്‍ഷം ഓഗസ്റ്റില്‍ സുകാഷിനെയും പിന്നീട് ഭാര്യയും നടിയുമായ ലീന മരിയ പോളിനെയും അറസ്റ്റ് ചെയ്തിരുന്നു. സുകാഷില്‍നിന്നു സമ്മാനങ്ങള്‍ കരസ്ഥമാക്കിയതുള്‍പ്പെടെയുള്ള ആരോപണങ്ങളാണു ജാക്വിലിന്‍ നേരിടുന്നത്.

Exit mobile version