ഫേസ്ബുക്ക് ലൈവിട്ട് ആഡംബര കാര്‍ 250 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞു: കണ്ടെയ്നര്‍ ലോറിയിലിടിച്ച് നാലുപേര്‍ക്ക് ദാരുണാന്ത്യം

ഉത്തര്‍പ്രദേശ്: ഫേസ്ബുക്ക് ലൈവ് വീഡിയോയ്ക്കായി 250 കിലോമീറ്റര്‍ വേഗതയില്‍ പാഞ്ഞ ആഡംബര കാര്‍ ഇടിച്ചുതകര്‍ന്ന് നാലുപേര്‍ക്ക് ദാരുണാന്ത്യം. വെള്ളിയാഴ്ച ഉത്തര്‍പ്രദേശിലെ സുല്‍ത്താന്‍പൂരില്‍ പുര്‍വാഞ്ചല്‍ എക്‌സ്പ്രസ് ഹൈവേയിലാണ് ദാരുണമായ അപകടം നടന്നത്. കണ്ടെയ്നര്‍ ലോറിയും ബിഎംഡബ്ല്യു കാറും കൂട്ടിയിടിച്ചാണ് അപകടം നടന്നത്. കാറിലുണ്ടായിരുന്ന നാലുപേരും സംഭവസ്ഥലത്തുതന്നെ മരിച്ചു.

അമിത വേഗതയിലെത്തിയ കാറ് ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു എന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. മുമ്പ് റോഡ് തകര്‍ന്ന് വലിയ കുഴി രൂപപ്പെട്ട ഹാലിയപുര്‍ പോലീസ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നു. സുല്‍ത്താന്‍പുര്‍ ഭാഗത്തുനിന്ന് പോവുകയായിരുന്ന യു കെ 01 സി 0009 എന്ന നമ്പരിലുള്ള ബിഎംഡബ്ല്യു എക്‌സ് 5 എം മോഡല്‍ കാറാണ് അപകടത്തില്‍പ്പെട്ടത്.

ഡോ: ആനന്ദ് പ്രകാശിന്റെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. സുഹൃത്തുക്കളും ബന്ധുക്കളുമായ അഖിലേഷ് സിങ്, ദീപക് കുമാര്‍, ഭോല ഖുശ്‌വാഹ എന്നിവരാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ ഡെഹ്രിയില്‍ നിന്ന് പുറപ്പെട്ട ഇവര്‍ ഫൈസാബാദിലേക്ക് പോകുകയായിരുന്നു. മരിച്ചവരില്‍ ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. പുര്‍വാഞ്ചല്‍ എക്‌സ്പ്രസ്വേയില്‍ റോഡിന്റെ പണി നടന്നുവരികയാണ്. ഇടിയുടെ ആഘാതത്തില്‍ യാത്രികരില്‍ ഒരാളുടെ തല ശരീരത്തില്‍ നിന്ന് വേര്‍പ്പെട്ടു പോയി.

അപകടത്തിനുമുമ്പ് പകര്‍ത്തിയ ഫേസ്ബുക്ക് ലൈവ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. യാത്രക്കാരില്‍ ഒരാളായ ദീപക് തന്റെ അക്കൗണ്ടിലാണ് ലൈവ് വീഡിയോ നല്‍കിയിരിക്കുന്നത്. വേഗത വര്‍ധിപ്പിക്കാന്‍ ആരോ ഡ്രൈവറോട് ആവശ്യപ്പെടുന്നത് ആവര്‍ത്തിച്ച് കേള്‍ക്കുന്നുണ്ട്. അപകടത്തിന് മുമ്പ്
വീഡിയോ അവസാനിച്ചിട്ടുണ്ട്.

വണ്ടി സര്‍വീസ് ചെയ്ത ശേഷം തിരികെ വരികയായിരുന്നു ഇവരെന്നാണ് സൂചന. 22,496 കോടി രൂപ ചെലവില്‍ നിര്‍മിച്ച പുര്‍വാഞ്ചല്‍ എക്സ്പ്രസ് വേ കഴിഞ്ഞ വര്‍ഷമാണ് ഉദ്ഘാടനം ചെയ്തത്. ലഖ്നൗവിന് പുറത്ത് നിന്ന് ആരംഭിക്കുന്ന 341 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള അതിവേഗ പാത ഗാസിപൂര്‍ ജില്ലയിലെ ഹൈദാരിയ ഗ്രാമത്തിലാണ് അവസാനിക്കുന്നത്.

വീതിയേറിയ എക്സ്പ്രസ് വേയും നിര്‍മ്മാണ നിലവാരവും വാഹനങ്ങള്‍ക്ക് വേഗത്തില്‍ പോകാന്‍ അനുവദിക്കുന്നുണ്ടെങ്കിലും സുരക്ഷാ കാരണങ്ങളാല്‍ വേഗപരിധി നിയന്ത്രിച്ചിട്ടുണ്ട്. മുഴുവന്‍ സ്ട്രെച്ചിലെയും വേഗപരിധി നിലവില്‍ 100 കിലോമീറ്ററാണ്.

Exit mobile version