ചെന്നൈ: വീഡിയോ കോളിലൂടെ ഡോക്ടറുടെ നിർദ്ദേശ പ്രകാരം 3 നഴ്സുമാർ എടുത്ത പ്രസവത്തിൽ നവജാത ശിശുവിന് മരണം. ചെങ്കൽപ്പെട്ട് ജില്ലയിൽ മധുരാന്തകത്താണ് ദാരുണ സംഭവം. സൂനമ്പേട് സ്വദേശി മുരളി, പുഷ്പ ദമ്പതിമാരുടെ കുഞ്ഞാണ് മരിച്ചത്. ഇല്ലിടു എന്ന സ്ഥലത്തെ സർക്കാർ ആശുപത്രിയിലാണ് പുഷ്പയെ പ്രസവത്തിനായി പ്രവേശിപ്പിച്ചത്.
തുടർന്ന് ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ പുഷ്പയ്ക്ക് പ്രസവവേദന അനുഭവപ്പെട്ട് തുടങ്ങി. ഈ സമയത്ത് ഡോക്ടർ ഉണ്ടായിരുന്നില്ല. ഇതോടെ പ്രസവം എടുക്കാൻ നഴ്സുമാർ തീരുമാനിക്കുകയായിരുന്നു. എന്നാൽ കാര്യങ്ങൾ കീഴ്മേൽ മറിഞ്ഞു. കുഞ്ഞിന്റെ തലയ്ക്കുപകരം ഗർഭസ്ഥശിശുവിന്റെ രണ്ട് കാലുകൾ ആണ് ആദ്യം പുറത്തേക്ക് വന്നത്.
ശേഷം, എന്തുചെയ്യണമെന്ന് അറിയാതെ പകച്ച നഴ്സുമാർ ഡോക്ടറെ വീഡിയോ കോൾ ചെയ്ത് നിർദ്ദേശം സ്വീകരിക്കുകയായിരുന്നു. നിർദ്ദേശം ഉൾകൊണ്ട് പ്രസവമെടുക്കാനുള്ള ശ്രമം ആരംഭിച്ചു. എന്നാൽ നാലുമണിക്കൂർ ശ്രമം നടത്തിയിട്ടും കുഞ്ഞിന്റെ തല മാത്രം പുറത്തുവന്നില്ല. പിന്നീട് വീഡിയോകോൾ ശ്രമം ഉപേക്ഷിച്ച് നഴ്സുമാർ പുഷ്പയെ ആംബുലൻസിൽ മധുരാന്തകം സർക്കാർ ആശുപത്രിയിലെത്തിക്കാൻ ശ്രമം നടത്തി.
ഇതിനിടെ പുഷ്പ പ്രസവിച്ചു. എന്നാൽ കുഞ്ഞ് മരണപെട്ടിരുന്നു. അതേസമയം, ഡോക്ടർമാരുടെയും നഴ്സുമാരുടെയും അനാസ്ഥകാരണമാണ് കുഞ്ഞിന്റെ ജീവൻ നഷ്ടപ്പെട്ടതെന്നാരോപിച്ച് യുവതിയുടെ ബന്ധുക്കൾ രംഗത്ത് എത്തി. കുഞ്ഞിന്റെ മൃതദേഹം വാങ്ങാൻ കുടുംബം വിസമ്മതിച്ചു. ഡോക്ടർക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യം ഉയരുന്നുണ്ട്.
Discussion about this post