ഗുജറാത്തില്‍ ഹനുമാന്‍ വിഗ്രഹത്തെ സാന്താക്ലോസിന്റെ വസ്ത്രം ധരിപ്പിച്ചു; തണുപ്പ് മാറ്റാന്‍ വേണ്ടി ചെയ്തതെന്ന് പൂജാരി! ഹനുമാനെ വിടാതെ വീണ്ടും വിവാദം

ഹനുമാനെ 'കഷ്ടഭജന്‍ ദേവ'നായി ആരാധിക്കുന്ന സാരംഗ്പൂരിലെ ക്ഷേത്രത്തിലാണ് സംഭവം.

അഹമ്മദാബാദ്: ഹനുമാനെ വിടാതെ ഒന്നിനു പുറകെ മറ്റൊന്നായി വിവാദത്തിന്റെ നീണ്ടനിര. യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഹനുമാന്‍ ദളിതനാണെന്ന് പരാമര്‍ശിച്ചിരുന്നു, പിന്നാലെ മുസ്ലീമാണെന്നും കായിക താരമാണെന്നും തുടങ്ങി നിരവധി പ്രസ്തവാനകളാണ് വന്നത്. ഇതിനു പിന്നാലെ ഹനുമാന്‍ വിഗ്രഹത്തെ സാന്താക്ലോസിന്റെ വസ്ത്രം ധരിപ്പിച്ച് വിവാദത്തില്‍ അകപ്പെട്ടിരിക്കുകയാണ് ഗുജറാത്തിലെ ക്ഷേത്രം.

ഹനുമാനെ ‘കഷ്ടഭജന്‍ ദേവ’നായി ആരാധിക്കുന്ന സാരംഗ്പൂരിലെ ക്ഷേത്രത്തിലാണ് സംഭവം. ഡിസംബര്‍ 30ന് ചില ഹിന്ദു വിശ്വാസികള്‍ ഹനുമാന്‍ വിഗ്രഹത്തിന് സാന്താ ക്ലോസിന്റെ വസ്ത്രത്തിനു സമാനമായ ചുവപ്പും വെളുപ്പും നിറമുള്ള വസ്ത്രം ധരിപ്പിക്കുകയായിരുന്നു. എന്നാല്‍ ചിലര്‍ ഇതിനെതിരെ രംഗത്തുവരികയായിരുന്നു.

ചില വിശ്വാസികള്‍ ക്ഷേത്ര അധികാരികളോട് ദേഷ്യപ്പെടുകയും സാന്താ ക്ലോസിന്റെ വസ്ത്രം ധരിപ്പിച്ചതിലെ എതിര്‍പ്പ് അറിയിക്കുകയും ചെയ്തു. യുഎസിലെ ഹനുമാന്‍ ഭക്തരാണ് ഈ വസ്ത്രം അയച്ചുനല്‍കിയതെന്നാണ് ക്ഷേത്രത്തിലെ അധികൃതര്‍ പറയുന്നത്. ‘വസ്ത്രം കമ്പിളിയുടേതാണ്. അതിനാല്‍ ദൈവത്തെ തണുപ്പില്‍ നിന്നും രക്ഷിക്കാന്‍ കഴിയും’ എന്നും പൂജാരി വിശദീകരണം നല്‍കി.

വസ്ത്രം സാന്താ ക്ലോസിന്റേതല്ലെന്നാണ് ക്ഷേത്രത്തിലെ പ്രധാന പൂജാരിയായ സ്വാമി വിവേക്സാഗര്‍ മഹാരാജ് പറയുന്നത്. ‘ വെല്‍വെറ്റുകൊണ്ടാണ് അത് നിര്‍മ്മിച്ചത്. അതിനാല്‍ ഞങ്ങള്‍ ഹനുമാനെ അത് ധരിപ്പിക്കാന്‍ ശ്രമിച്ചു. ആരുടെയും വികാരം വ്രണപ്പെടുത്തുകയെന്ന ലക്ഷ്യമുണ്ടായിരുന്നില്ല.’ അദ്ദേഹം പറയുന്നു.

Exit mobile version