ബംഗളൂരു: വളർത്തുനായയെ വീട്ടിൽ നിന്ന് മാറ്റി നിർത്താത്തതിൽ മനംനൊന്ത് അമ്മയും മകളും ജീവനൊടുക്കി. ബംഗളൂരു ബനസ് വാടി എച്ച്.ബി.ആർ. ലേ ഔട്ടിലെ ശ്രീനിവാസിന്റെ ഭാര്യ ദിവ്യ(36) മകൾ ഹൃദ്യ(13) എന്നിവരാണ് വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ചത്. കഴിഞ്ഞ കുറച്ചു നാളുകളായി ദിവ്യ ശ്വാസകോശ സംബന്ധമായ രോഗങ്ങളും തൊലിപ്പുറത്തെ അലർജിയും നേരിട്ടിരുന്നു. ഈ സാഹചര്യത്തിലാണ് നായയെ വീട്ടിൽ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ടത്.
എന്നാൽ, ഭർതൃവീട്ടുകാർ ഇതിന് വിസമ്മതിച്ചതെന്നും ഇതിന്റെ വിഷമത്തിലാണ് ദിവ്യയും മകളും ജീവനൊടുക്കിയതെന്നുമാണ് ഉയരുന്ന ആരോപണം. സംഭവത്തിൽ ദിവ്യയുടെ ഭർത്താവ് ശ്രീനിവാസിനെ ഗോവിന്ദപുര പോലീസ് ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തു. ശ്രീനിവാസിന്റെ മാതാപിതാക്കളായ ജനാർദൻ, വസന്ത എന്നിവർക്കെതിരേയും പോലീസ് കേസെടുത്തു.
തിങ്കളാഴ്ച രാവിലെയാണ് കിടപ്പുമുറിയിലെ ഫാനിൽ ദിവ്യയെയും മകളെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. രാവിലെ ഏറെനേരം കഴിഞ്ഞിട്ടും ദിവ്യയും മകളും മുറിയിൽനിന്ന് പുറത്തുവരാതിരുന്നതോടെ ഭർത്താവ് മുറിയിൽ കയറി നോക്കിയപ്പോളാണ് ഇരുവരുടെയും മൃതദേഹം കണ്ടത്. അതേസമയം, മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പുകളൊന്നും കണ്ടെടുത്തിട്ടില്ലെന്നും പോലീസ് പറഞ്ഞു.
അതേസമയം, ദിവ്യയുടെ പിതാവായ എം.കെ. രാമനാണ് വളർത്തുനായയെച്ചൊല്ലിയുള്ള പ്രശ്നമാണ് മകളുടെ ആത്മഹത്യയ്ക്ക് കാരണമെന്ന് ആരോപിച്ച് പരാതി നൽകിയത്. 2008-ലാണ് ദിവ്യയും ശ്രീനിവാസും വിവാഹിതരായത്. ശ്രീനിവാസിന്റെ മാതാപിതാക്കൾക്കൊപ്പമായിരുന്നു ഇവരുടെ താമസം. വളർത്തുനായയെ ഇനിയും വീട്ടിൽ നിർത്തിയാൽ താനും മകളും ജീവനൊടുക്കുമെന്ന് ദിവ്യ ഭർതൃവീട്ടുകാരോട് പറഞ്ഞിരുന്നതായി കുടുംബം പറയുന്നു. എന്നാൽ ദിവ്യ മരിച്ചാൽ തങ്ങൾക്കൊന്നും സംഭവിക്കില്ലെന്നും വളർത്തുനായയെ വീട്ടിൽ തന്നെ നിർത്തുമെന്നുമാണ് ഭർതൃവീട്ടുകാരും മറുപടി പറഞ്ഞതോടെയാണ് ആത്മഹത്യയിലേയ്ക്ക് തിരിഞ്ഞതെന്നാണ് വിവരം.
Discussion about this post