ബാംഗളുരു : കാഴ്ചശക്തിയില്ലാത്ത 25കാരനായ സോഫ്റ്റ്വെയർ എഞ്ചിനീയർക്ക് വമ്പൻ ജോലി ഓഫറുമായി ബഹുരാഷ്ട്ര ഐടി ഭീമൻ മൈക്രോസോഫ്റ്റ്. ഒരു വർഷത്തിൽ 47 ലക്ഷം രൂപയാണ് ഓഫർ ചെയ്തിരിക്കുന്നത്. മധ്യപ്രദേശ് സ്വദേശിയായ യാഷ് സോങ്കിയക്കാണ് മൈക്രോസോഫ്റ്റിന്റെ വമ്പൻ ഓഫർ എത്തിയിരിക്കുന്നത്.
ഗവൺമെൻറ് എയ്ഡഡ് ഓട്ടോണോമസ് സ്ഥാപനമായ ഇൻഡോർ ആസ്ഥാനമായുള്ള ശ്രീ ഗോവിന്ദ്റാം സെക്സാരിയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആൻഡ് സയൻസിൽ (എസ്ജിഎസ്ഐടിഎസ്) നിന്ന് 2021ലാണ് സോങ്കിയ ബി ടെക് പാസ്സായത്. ബിരുദം കഴിഞ്ഞ പുറത്തിറങ്ങിയപ്പോൾ തന്നെയാണ് മൈക്രോസോഫ്റ്റ് ഓഫറുമായി എത്തിയത്.
താൻ ജോലി ഓഫർ സ്വീകരിച്ചതായി സോങ്കിയ പ്രതികരിച്ചു. മൈക്രോസോഫ്റ്റിന്റെ ബംഗളൂരു ഓഫീസിലേക്കാണ് നിയമനം ലഭിച്ചിരിക്കുന്നത്. തുടക്കത്തിൽ കുറച്ച് സമയം വീട്ടിലിരുന്ന് തന്നെ ജോലി ചെയ്താൽ മതിയെന്നാണ് യാഷ് പറയുന്നത്.
”സ്ക്രീൻ-റീഡർ സോഫ്റ്റ്വെയറിന്റെ സഹായത്തോടെ പഠനം പൂർത്തിയാക്കിയ ശേഷമാണ് ഞാൻ ജോലിക്കായി ശ്രമിച്ച് തുടങ്ങിയത്. കോഡ് പഠിച്ചതിന് ശേഷം മൈക്രോസോഫ്റ്റിൽ ജോലിക്കായി അപേക്ഷിച്ചു. ഓൺലൈൻ പരീക്ഷയ്ക്കും അഭിമുഖത്തിനും ശേഷമാണ് എന്നെ സോഫ്റ്റ്വെയർ എഞ്ചിനീയറായി ജോലിക്കായി തെരഞ്ഞെടുക്കാൻ കമ്പനി തീരുമാനിച്ചത്,” സോങ്കിയ പറഞ്ഞു.
എട്ടാം വയസ്സിൽഗ്ലോക്കോമ കാരണമാണ് സോങ്കിയക്ക് കാഴ്ച ശക്തി നഷ്ടപ്പെട്ടത്. വളരെ സാധാരണ കുടുംബ പശ്ചാത്തലത്തിൽ നിന്നാണ് സോങ്കിയ വരുന്നത്. അച്ഛൻ യശ്പാൽ നഗരത്തിൽ ഒരു കാൻറീൻ നടത്തുകയാണ്. ജനിച്ച് ഒരു ദിവസം കഴിഞ്ഞപ്പോൾ തന്നെ മകന് ഗ്ലോക്കോമയാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. അതിനാൽ പിന്നീട് കാഴ്ച ശക്തി വളരെ കുറവായിരുന്നു.
എട്ടാം വയസ്സിലാണ് പൂർണമായും കാഴ്ചശക്തി നഷ്ടപ്പെട്ടതെന്ന് യശ്പാൽ പറഞ്ഞു. മകന് കാഴ്ച നഷ്ടമായെങ്കിലും അവനിൽ വലിയ പ്രതീക്ഷയുണ്ടായിരുന്നു. എഞ്ചിനീയറിങ് കഴിഞ്ഞ് ഇപ്പോൾ മൈക്രോസോഫ്റ്റ് പോലുള്ള വലിയൊരു കമ്പനിയിൽ മകൻ ജോലി നേടിയതിൽ തനിക്കും കുടുംബത്തിനും വലിയ സന്തോഷമുണ്ടെന്നും യശ്പാൽ വ്യക്തമാക്കി.
ഭിന്നശേഷിക്കാർക്കുള്ള സ്കൂളിലാണ് യശ്പാൽ ആദ്യം മകനെ വിട്ടത്. അഞ്ചാം ക്ലാസിന് ശേഷമാണ് സോങ്കിയ പൊതു വിദ്യാലയത്തിലേക്ക് മാറിയത്. അവിടെ ഒരു സഹോദരി സഹായിക്കാൻ കൂടെ ഉണ്ടായിരുന്നത് സോങ്കിയക്ക് കൂടുതൽ ആത്മവിശ്വാസം പകർന്നു. ഗണിതത്തിലും സയൻസ് വിഷയങ്ങളിലും സഹോദരിയുടെ സഹായം സോങ്കിയക്ക് വലിയ ഉപകാരമായി മാറി.
”യഷ് എന്റെ മൂത്ത മകനാണ്. അവൻ ജനിച്ചപ്പോൾ മുതൽ ഞാൻ സ്വപ്നങ്ങൾ കണ്ട് തുടങ്ങിയിരുന്നു. ഒരുപാട് പ്രതിസന്ധികളെ അതിജീവിച്ചാണ് സോഫ്റ്റ്വെയർ എഞ്ചിനീയർ എന്ന സ്വപ്നത്തിലേക്ക് ഇപ്പോൾ അവൻ എത്തിയത്,” വികാര നിർഭരനായി പിതാവ് യശ്പാൽ പറഞ്ഞു.
Discussion about this post