ജയ്പുർ: അധ്യാപകന് വേണ്ടി മാറ്റിവെച്ച പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിന്റെ പേരിൽ ക്രൂരമർദ്ദനത്തിനിരയായ 9 വയസുകാരനായ ദളിത് ബാലൻ മരിച്ചു. രാജസ്ഥാനിലാണ് മനുഷ്യ മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. സംഭവത്തിൽ കൊലപാതകക്കുറ്റം ചുമത്തി അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു.
ജാലോർ ജില്ലയിലെ സൈല ഗ്രാമത്തിലെ ഒരു സ്വകാര്യ സ്കൂളിലാണ് സംഭവം. ജൂലായ് 20-നാണ് വെള്ളം കുടിച്ചതിന്റെ പേരിൽ കുട്ടി ക്രൂരമായി മർദ്ദിക്കപ്പെട്ടത്. ആക്രമണത്തിൽ, കണ്ണിനും ചെവിക്കും ഗുരുതരമായി പരിക്കേറ്റ കുട്ടിയെ അഹമ്മദാബാദിലെ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ശനിയാഴ്ചയോടെ കുട്ടി മരണത്തിന് കീഴടങ്ങുകയായിരുന്നു. മരണത്തിൽ വ്യാപകമായി പ്രതിഷേധം ഉയരുന്നതിനിടെ പ്രദേശത്തെ സ്ഥിതിഗതികൾ നിയന്ത്രിക്കാനായി പ്രദേശത്തെ ഇന്റർനെറ്റ് താത്കാലികമായി വിച്ഛേദിച്ചിരിക്കുകയാണ്.
കുട്ടിയുടെ മരണത്തിൽ രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെഹലോട്ട് ദുഃഖം രേഖപ്പെടുത്തി. കേസിൽ വേഗതയിലുള്ള അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ടെന്നും കുടുംബത്തിന് നീതി ഉറപ്പാക്കുമെന്നും അദ്ദേഹം പറഞ്ഞു. കുട്ടിയുടെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അഞ്ചു ലക്ഷം രൂപയും ധനസഹായമായി പ്രഖ്യാപിച്ചു.
കുട്ടിയുടെ പോസ്റ്റുമോർട്ടം നടപടികൾക്കായി രാജസ്ഥാൻ പോലീസ് സംഘത്തെ അഹമ്മദാബാദിലേക്ക് അയച്ചു. ‘അധ്യാപകനായ ചെയ്ലി സിങ് അദ്ദേഹത്തിന്റെ കുടിവെള്ള പാത്രത്തിൽ നിന്ന് വെള്ളം കുടിച്ചതിന് ഞങ്ങളുടെ മകനെ ക്രൂരമായി മർദിക്കുകയും ജാതിപേര് വിളിച്ച് അധിക്ഷേപിക്കുകയും ചെയ്തു. കണ്ണിൽ നിന്നും ചെവിയിൽനിന്നും രക്തസ്രാവമുണ്ടായി. ആദ്യം ഉദയ്പുരിലേക്കും പിന്നീട് അഹമ്മദാബാദിലേക്കും ചികിത്സയ്ക്കായി കൊണ്ടുപോയെങ്കിലും അവൻ മരിച്ചു’, കുട്ടിയുടെ പിതാവ് ദേവ്റാം മേഘവാൾ പറഞ്ഞു.
Discussion about this post