തൂത്തുക്കുടി: വീണ്ടും ഞെട്ടലാി തമിഴ്നാട്ടിൽ ദുരഭിമാനക്കൊല. കൂലിപ്പണിക്കാരനെ പ്രണയിച്ച് വിവാഹം കഴിച്ചതിന് മകളെയും ഭർത്താവിനെയും പിതാവ് വെട്ടിക്കൊന്നു. രേഷ്മ, മണികരാജു എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ മുത്തുക്കുട്ടിയെ പോലീസ് അറസ്റ്റ് ചെയ്തു. നവദമ്പതികളെ അവർ താമസിക്കുന്ന വാടകവീട്ടിലെത്തിയാണ് പെൺകുട്ടിയുടെ പിതാവ് വെട്ടിക്കൊന്നത്. തൂത്തുക്കുടി വീരപ്പട്ടി ഗ്രാമത്തിലാണ് സംഭവം.
ഇരുവരും തമ്മിലുള്ള ബന്ധത്തെ രേഷ്മയുടെ അച്ഛൻ തുടക്കം മുതൽ ശക്തമായി എതിർത്തിരുന്നു. ദിവസങ്ങൾക്കു മുമ്പാണ് രേഷ്മ മണികരാജുവിനെ പ്രണയിച്ച് വിവാഹം ചെയ്തത്. രേഷ്മ വീടുവിട്ട് ഇറങ്ങുകയായിരുന്നു. എന്നാൽ മകൾ കൂലിപ്പണിക്കാരനെ പ്രണയിച്ച് വിവാഹം ചെയ്തതിൽ പ്രകോപിതനായ പിതാവ് ഇരുവരെയും വീട്ടിൽ കയറി വെട്ടിക്കൊല്ലുകയായിരുന്നു. രേഷ്മ കോവിൽപ്പട്ടിയിലെ ഒരു കോളേജിൽ ബിരുദ രണ്ടാം വർഷ വിദ്യാർത്ഥിനിയാണ്.
പ്രണയിച്ച് വിവാഹിതരായി മാറി താമസിച്ചിരുന്ന ദമ്പതികളെ വീരപ്പട്ടി പഞ്ചായത്ത് അധികൃതരാണ് ഗ്രാമത്തിലേക്ക് തിരികെ കൊണ്ടുവന്നത്. തുടർന്ന് വാടക വീട്ടിൽ താമസിച്ചുവരികയായിരുന്നു. പഞ്ചായത്ത് ഇടപെട്ട് പ്രശ്നം പരിഹരിക്കാൻ ശ്രമിച്ചിരുന്നെങ്കിലും മുത്തുക്കുട്ടി വഴങ്ങിയിരുന്നില്ല.
കൂലിപ്പണിക്കാരനാണ് മണിക് രാജു എന്നതിനാൽ തന്നെ ഇയാളെ അംഗീകരിക്കാനോ വീട്ടിൽ കയറ്റാനോ മുത്തുക്കുട്ടി തയ്യാറായില്ല. തുടർന്ന് ദമ്പതികൾ വീട്ടിൽ തനിച്ചായിരുന്ന സമയത്ത് അരിവാളുമായെത്തിയ മുത്തുക്കുട്ടി ആക്രമിക്കുകയായിരുന്നു. മരണം ഉറപ്പാക്കിയ ശേഷമാണ് മുത്തുക്കുട്ടി സ്ഥലത്തു നിന്ന് പോയതെന്ന് പോലീസ് പറയുന്നു.
Discussion about this post