ചെന്നൈ: നടനും സംവിധായകനുമായ പ്രതാപ് പോത്തനെ ചെന്നൈയിലെ ഫ്ലാറ്റിൽ മരിച്ചനിലയിൽ ഇന്നുരാവിലെ കണ്ടെത്തിയത് വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. കടുത്തരോഗിയൊന്നും അല്ലാതിരുന്ന പോത്തൻ ഹൃദയാഘാതത്തെ തുടർന്ന് മരിച്ചെന്നാണ് പ്രാഥമിക നിഗമനം. വീട്ടുജോലിക്ക് എത്തുന്ന സഹായി രാവിലെ കാപ്പിയുമായി വിളിച്ചുണർത്താൻ എത്തിയപ്പോഴാണ് മരണം സ്ഥിരീകരിച്ചത്.
അതേസമയം, മരണത്തിന് മണിക്കൂറുകൾക്ക് മുൻപ് പോലും സോഷ്യൽമീഡിയയിൽ സജീവമായിരുന്നു പ്രതാപ് പോത്തൻ. അദ്ദേഹം മരണത്തെ കുറിച്ചും ജീവിതത്തിന്റെ അർഥമില്ലായ്മയെ കുറിച്ചുമൊക്കെയാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്.
”ദീർഘകാലം അൽപ്പാൽപ്പമായി ഉമിനീർ വിഴുങ്ങുന്നതാണ് മരണത്തിന് കാരണമാകുന്നത്” – പ്രശസ്ത അമേരിക്കൻ സ്റ്റാൻഡ് അപ്പ് കോമേഡിയൻ ജോർജ് കാർലിന്റെ ഈ ഉദ്ധരണിയായിരുന്നു മരിക്കുന്നതിനു മണിക്കൂറുകൾക്ക് മുമ്ബ് പ്രതാപ് പോത്തൻ ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തത്. വ്യാഴാഴ്ച്ച രാത്രി വൈകി വരെ അദ്ദേഹം സോഷ്യൽ മീഡിയയിൽ സജീവമായിരുന്നെന്നതിന് തെളിവുണ്ട്.
‘ബില്ലുകൾ അടച്ചുതീർക്കലാണ് ജീവിതം’ എന്നായിരുന്നു മറ്റ് ഒരു പോസ്റ്റ്. രസകരമായ അർത്ഥത്തിലാണ് പ്രതാപ് പോത്തൻ പോസ്റ്റ് ചെയ്തിരിക്കുന്നത്, എങ്കിലും വാക്കുകൾ അറംപറ്റിയതിന്റെ ഞെട്ടലിലാണ് ആരാധകരും സിനിമാലോകവും.
അതേസമയം, അദ്ദേഹത്തിന്റെ അവസാന സോഷ്യൽ മീഡിയ പോസ്റ്റുകൾ ദുരൂഹമാണെന്ന അഭിപ്രായവും സോഷ്യൽമീഡിയയിൽ ഉയരുന്നുണ്ട്. നടനായി സിനിമാലോകത്ത് എത്തിയ പ്രതാപ് പോത്തൻ പിന്നീട് സംവിധായകനായും കഴിവ് തെളിയിച്ചിരുന്നു. മീണ്ടും ഒരു കാതൽ കതൈ എന്ന സിനിമ സംവിധാനം ചെയ്തതിന് 1985ൽ അദ്ദേഹം ദേശീയ പുരസ്കാരം നേടി. തമിഴ്, തെലുങ്ക് സിനിമകളിലും അദ്ദേഹം സജീവമായിരുന്നു. മോഹൻലാൽ സംവിധാനം ചെയ്യുന്ന ‘ബറോസ്’ ചിത്രത്തില്ഡ അഭിനയിച്ചു വരികയായിരുന്നു. ഇതിനിടെയാണ് മരണമെത്തിയത്.
മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലായി നൂറിലേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള താരം. തിരക്കഥാകൃത്ത്, നിർമാതാവ് എന്നീ നിലകളിലും പ്രശസ്തനാണ്. 1978 ൽ പുറത്തിറങ്ങിയ ‘ആരവ’ത്തിലൂടെ സിനിമയിലെത്തിയ പ്രതാപ് എൺപതുകളിൽ മലയാളം, തമിഴ് സിനിമകളിൽ തരംഗമായിരുന്നു.കെ. ബാലചന്ദർ, ബാലു മഹേന്ദ്ര, മഹേന്ദ്രൻ, ഭരതൻ, പത്മരാജൻ തുടങ്ങിയവരുടെ ചിത്രങ്ങളിൽ പ്രതാപ് പോത്തൻ അവതരിപ്പിച്ച കഥാപാത്രങ്ങൾ ശ്രദ്ധേയങ്ങളാണ്.
Discussion about this post