ലഖ്നൗ: ഭാര്യയുടെ വിയോഗത്തെ തുടർന്ന് പുനർവിവാഹത്തിന് പരസ്യം നൽകി കാത്തിരുന്ന ഡോക്ടറായ വയോധികൻ ഇരയായത് ഞെട്ടിപ്പിക്കുന്ന സാമ്പത്തിക തട്ടിപ്പിന്. വിവാഹവാദഗാനം നൽകി എത്തിയ യുവതിയാണ് ലഖ്നൗ സ്വദേശിയായ 70 കാരനിൽ നിന്ന് 1.80 കോടി രൂപ കൈക്കലാക്കിയത്. മൂന്ന് മാസത്തിന് മുൻപാണ് ഡോക്ടറുടെ ഭാര്യ മരിച്ചത്.
ഇതിന് പിന്നാലെ 70കാരനായ ഡോക്ടർ പുനർവിവാഹത്തിന് പത്രത്തിൽ പരസ്യം നൽകിയിരുന്നു. പരസ്യം കണ്ട് ലഭിച്ച വിവാഹ അഭ്യർത്ഥനകളുടെ അടിസ്ഥാനത്തിൽ ഇദ്ദേഹം നാൽപതുകാരിയായ കൃഷ്ണ ശർമ്മ എന്ന സ്ത്രീയുമായി അടുപ്പത്തിലായി. ഡോക്ടറെ ഒരുപാട് ഇഷ്ടപ്പെട്ടെന്നും വിവാഹം കഴിക്കാമെന്നും കൃഷ്ണ ശർമ്മ ഉറപ്പ് നൽകി.
ഫ്ലോറിഡയിലാണ് താമസമെന്നും തൻറെ വിവാഹ ബന്ധം വേർപെടുത്തിയതാണെന്നുമാണ് കൃഷ്ണ ശർമ്മ വയോധികനോട് പറഞ്ഞിരുന്നത്. അമേരിക്കയിലെ കാർഗോ ഷിപ്പിൽ മറൈൻ എഞ്ചിനിയറായി ജോലി ചെയ്യുകയാണെന്നാണ് ഇവർ ഡോക്ടറെ വിശ്വസിപ്പിച്ചത്. പുതിയ ബിസിനസ് തുടങ്ങുകയാണെന്നും അതിനായി അത്യാവശ്യമായി പണം വേണമെന്നും യുവതി പറഞ്ഞു. ഇതെല്ലാം വിശ്വസിച്ച് കൃഷ്ണ ശർമ്മയ്ക്ക് ചോദിച്ച തുക കൊടുക്കുകയായിരുന്നു.
എന്നാൽ, ഇതിന് ശേഷം യുവതിയെ ഫോൺ വിളിക്കുമ്പോൾ കിട്ടുന്നില്ലെന്നും അവർ സ്വിച്ച്ഡ് ഓഫ് ചെയ്തെന്നും ഡോക്ടർ പറഞ്ഞു. പിന്നീട് താൻ സാമ്പത്തിക തട്ടിപ്പിന് ഇരയായതായി തിരിച്ചറിഞ്ഞ ഡോക്ടർ പോലീസിൽ പരാതി നൽകി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
Discussion about this post