ന്യൂഡൽഹി: ഉത്തർപ്രദേശിൽ വീണ്ടും കോൺഗ്രസ് തകർന്നടിഞ്ഞതോടെ കോൺഗ്രസ് നേതൃത്വത്തെ പരിഹസിച്ച് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ സ്മൃതി ഇറാനി. യുപിയിൽ പ്രിയങ്ക പാർട്ടിക്ക് പുതുജീവൻ പകരുമെന്നാണ് പറഞ്ഞിരുന്നതെന്നും എന്നാൽ അതിന് പകരം അവർ പാർട്ടിയുടെ ജീവൻ ഊതിക്കെടുത്തുകയാണ് ചെയ്തതെന്നും പ്രിയങ്കാ ഗാന്ധിയേയും രാഹുൽ ഗാന്ധിയേയും പരിഹസിച്ചുകൊണ്ട് സ്മൃതി പരിഹസിച്ചു.
തെറ്റുകളിൽ നിന്ന് പാഠം പഠിക്കാനുള്ള കഴിവ് രാഹുലിനുണ്ടെന്ന് താൻ കരുതുന്നില്ലെന്നും അവർ വാർത്താ ഏജൻസിയായോട് പ്രതികരിച്ചു. യുപിയിൽ യോഗി ആദിത്യനാഥിന്റെ സർക്കാർ നടപ്പാക്കിയ പദ്ധതികളാണ് വിജയം സാധ്യമാക്കിയതെന്നും അവർ പറഞ്ഞു.
സ്ത്രീ സുരക്ഷയ്ക്കും ക്രമസമാധാനത്തിനും ആദിത്യനാഥ് പ്രാധാന്യം നൽകിയെന്നും സ്മൃതി അവകാശപ്പെട്ടു. ഇന്ന് പുറത്തുവന്ന അഞ്ചു സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിൽ ഒന്നൊഴികെ നാല് സംസ്ഥാനങ്ങളിലും ബിജെപി ഭരണം നേടി. പഞ്ചാബ് കോൺഗ്രസിൽ നിന്ന് ആം ആദ്മി പാർട്ടി പിടിച്ചെടുത്തതോടെ കോൺഗ്രസ് വീണ്ടും പ്രതിരോധത്തിലായിരിക്കുകയാണ്.
അതേസമയം, ജനവിധി അംഗീകരിക്കുന്നുവെന്നും തോൽവിയിൽ നിന്ന് പുതിയ പാഠം പഠിക്കുമെന്നും കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി പ്രതികരിച്ചു.
Discussion about this post