വിവാഹത്തിന്റെയും സ്ത്രീധനത്തിന്റെയും പേരിലുള്ള അമിതച്ചെലവ് ദാരിദ്രത്തിന്റെ പടുകുഴിയിലാക്കിയ വൃദ്ധന്റെ ജീവിതം സോഷ്യൽമീഡിയയിൽ ചർച്ചയാകുന്നു. തമിഴ്നാട് തെങ്കാശിയിലെ ആനയപ്പപുരം ഗ്രാമത്തിലെ മാടസ്വാമി എന്ന 61കാരനായ നാടോടി ഗായകനാണ് തെരുവിൽ അന്തിയുറങ്ങേണ്ട ദുർവിധി ഉണ്ടായിരിക്കുന്നത്.
പെൺമക്കളുടെ വിവാഹത്തോടെയാണ് മാടസ്വാമി കടക്കെണിയിലായത്. അദ്ദേഹത്തിന് ആകെയുണ്ടായിരുന്ന രണ്ട് പെൺമക്കളുടെ വിവാഹമാണ് സ്വന്തം വീടുപോലും നഷ്ടപ്പെടുത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തിച്ചത്. അവരെ വിവാഹം കഴിപ്പിച്ച് അയച്ചതോടെ വലിയ കടബാധ്യതകളായി. ഒടുവിൽ ബാധ്യതകൾ തീർക്കാനായി കഷ്ടപ്പെട്ട് സമ്പാദിച്ച വീട് വിൽക്കേണ്ടി വന്നു. ഇപ്പോൾ ഗ്രാമത്തിലെ ബസ് സ്റ്റോപ്പാണ് അദ്ദേഹത്തിന്റെ ഏകാശ്രയം. കിടപ്പും, വിശ്രമവും ഭക്ഷണം കഴിക്കലുമെല്ലാം ബസ് ഷെൽട്ടറിൽ തന്നെ.
മാടസാമിയുടെ ഭാര്യ അഞ്ച് വർഷം മുമ്പ് മരിച്ചു. അദ്ദേഹത്തിന്റെ പെൺമക്കളെ ദൂരെയുള്ള ഗ്രാമങ്ങളിലേക്കാണ് വിവാഹം ചെയ്തയച്ചിരിക്കുന്നത്. അച്ഛന്റെ ദുരിതം നേരിട്ടറിഞ്ഞിട്ടും തങ്ങൾ കാരണമാണ് അച്ഛനെല്ലാം നഷ്ടപ്പെട്ടതെന്ന് മനസിലായിട്ടും രണ്ടു പെൺമക്കളും മാടസ്വാമിയെ തിരിഞ്ഞുനോക്കിയിട്ടില്ല.
ഗ്രാമത്തിലെ ജനപ്രിയ നാടോടി ഗായകനായിരുന്നു മാടസ്വാമി. വിവാഹസമയത്തും മറ്റ് ചടങ്ങുകളിലും അദ്ദേഹത്തെ ആളുകൾ പരിപാടി അവതരിപ്പിക്കാൻ വിളിക്കുമായിരുന്നു. ”ഇങ്ങനെയൊരു ദുർവിധിയുണ്ടാകുമെന്ന് ഞാൻ ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സന്തോഷത്തോടെയാണ് ജീവിച്ചത്. എന്റെ ഗ്രാമത്തിൽ ഞാൻ ജനപ്രിയനായിരുന്നു. ഭാര്യയുടെ മരണശേഷം ഞാൻ ആകെ തളർന്നു. കുറച്ച് വസ്ത്രങ്ങളും ഒരു ടിഫിൻ ബോക്സും വെള്ളക്കുപ്പികളും മാത്രമാണ് ഇപ്പോൾ കൈയിലുള്ള ആകെ സമ്പാദ്യം. കാര്യങ്ങൾ വളരെ കഷ്ടമാണ്, ആരും എന്നെ സഹായിക്കുന്നില്ല’- മാടസ്വാമി പറയുന്നു.
പകൽ സമയത്ത് മാടസ്വാമി സമീപത്തെ തോട്ടങ്ങളിൽ പണിയ്ക്ക് പോകുന്നുണ്ട്. എന്നാൽ ചില ദിവസങ്ങളിൽ പണി ഒന്നും കിട്ടില്ല. അന്ന് ഭക്ഷണത്തിനും മറ്റ് ചെലവുകൾക്കും നടന്ന് ഭിക്ഷ യാചിക്കേണ്ട അവസ്ഥയാണ്. വീട്ടുവിലാസമില്ലാതെ ബാങ്ക് അക്കൗണ്ട് തുറക്കാൻ കഴിയില്ല എന്നതുകൊണ്ട് തന്നെ വാർദ്ധക്യ പെൻഷൻ ലഭിക്കുന്നില്ല.
തങ്ങൾ മാടസാമിയുടെ വിശദാംശങ്ങൾ പരിശോധിച്ചു വരികയാണെന്നും തൊഴിലുറപ്പ് പദ്ധതി വഴി ജോലിയും, വാർധക്യകാല പെൻഷനും ലഭിക്കുന്നതിനാവശ്യമുള്ള കാര്യങ്ങൾ ഉടനെ ചെയ്യുമെന്നും തെങ്കാശി ജില്ലാ അധികാരികൾ പ്രതികരിച്ചിട്ടുണ്ട്.
Discussion about this post