ബെംഗളൂരു: കർണാടക അസംബ്ലിയിൽ വിവാദമായ പ്രസ്താവനയുമായി മുതിർന്ന കോൺഗ്രസ് നേതാവ്. കർഷകരുടെ പ്രശ്നങ്ങൾ കേൾക്കാൻ സഭ തയ്യാറല്ലാത്തതിനെ തുടർന്നാണ് കോൺഗ്രസ് നേതാവും മുൻ സ്പീക്കറുമായിരുന്ന കെ.ആർ. രമേഷ് കുമാർ വിവാദമായ പ്രസ്താവന നടത്തിയത്.
‘ഒരു ചൊല്ലുണ്ട്, ബലാത്സംഗം തടയാൻ സാധിക്കുന്നില്ലെങ്കിൽ അത് ആസ്വദിക്കുക. ആ അവസ്ഥയിലാണ് നിങ്ങളിപ്പോൾ,’ രമേഷ് കുമാർ പറഞ്ഞു. സ്പീക്കർ വിശ്വേശര ഹെഗ്ഡെ കഗേരിയോടും മറ്റ് ബി.ജെ.പി എം.എൽ.എമാരോടുമായിട്ടായിരുന്നു കോൺഗ്രസ് നേതാവിന്റെ പ്രതികരണം.
സംസ്ഥാനത്തെ കർഷകരുടെ പ്രശ്നങ്ങൾ ചർച്ചെക്കെടുക്കാൻ കോൺഗ്രസ് എം.എൽ.എമാർ സ്പീക്കറോടാവശ്യപ്പെട്ടിരുന്നെങ്കിലും, അദ്ദേഹമതിന് അനുമതി നൽകിയിരുന്നില്ല. സഭയിലെ നിലവിലെ അവസ്ഥ ഞാൻ ആസ്വദിക്കുകയാണ് എന്നായിരുന്നു കഗേരി പറഞ്ഞത്.
‘എല്ലാവർക്കും സമയമനുവദിച്ചതല്ലേ, പിന്നെ എങ്ങനെയാണ് ഈ വിഷയം ഇപ്പോൾ ചർച്ചയ്ക്ക് എടുക്കുക. നിങ്ങൾ എന്ത് തീരുമാനിച്ചാലും ഞാൻ സമ്മതിക്കും. ഇപ്പോഴുള്ള സഭയിലെ അവസ്ഥ നമുക്കെല്ലാർക്കും ഒരുമിച്ചിരുന്ന് ആസ്വദിക്കാം എന്നാണ് ഞാൻ കരുതുന്നത്.
നിലവിലെ സംവിധാനത്തെ നിയന്ത്രിക്കാൻ എനിക്ക് കഴിയില്ല, എന്റെ ആശങ്ക സഭയുടെ പ്രവർത്തനങ്ങളെ കുറിച്ചാണ്,’ സ്പീക്കർ വിശ്വേശര ഹെഗ്ഡെ കഗേരി പറഞ്ഞു. ഇതിന് പിന്നാലെയായിരുന്നു കോൺഗ്രസ് നേതാവിന്റെ വിവാദമായ ഉപമ.
Discussion about this post