ബംഗളൂരു: 21 വയസായെന്ന് തെറ്റിദ്ധരിച്ച് 17 വയസുകാരനെ വിവാഹം ചെയ്ത യുവതിക്ക് എതിരെ പോലീസ് കേസെടുത്തു. ബംഗളൂരു സ്വദേശിനിയും മടിക്കേരിയിൽ നഴ്‌സിങ് വിദ്യാർഥിനിയുമായ 20 വയസുകാരിക്ക് എതിരെയാണ് ചിക്കമംഗളൂരു പോലീസ് ശൈശവ വിവാഹ നിരോധന നിയമപ്രകാരം കേസ് രജിസ്റ്റർ ചെയ്തത്. വിവാഹം നടത്തിക്കൊടുത്ത 17കാരന്റെ ബന്ധുക്കൾക്കെതിരേയും കേസെടുത്തിട്ടുണ്ട്.
17കാരനും യുവതിയും ഫേസ്ബുക്കിലൂടെ പരിചയപ്പെട്ടവരാണെന്നും ഈ ബന്ധം പ്രണയത്തിലെത്തിയതോടെ വിവാഹം കഴിക്കുകയായിരുന്നുവെന്നും പോലീസ് പറയുന്നു. തനിക്ക് 21 വയസ്സായെന്ന് 17കാരൻ യുവതിയെ തെറ്റിദ്ധരിപ്പിച്ചിരുന്നു. ഇതോടെയാണ് യുവതി വിവാഹത്തിന് സമ്മതം മൂളിയത്. ജൂൺ 20നാണ് ചിക്കമംഗളൂരു സ്വദേശിയായ 17കാരനും യുവതിയും വിവാഹിതരായത്. സ്വന്തം വീട്ടുകാരുടെ എതിർപ്പ് മറികടന്നാണ് യുവതി ചിക്കമംഗളൂരുവിലെത്തിയത്.
ഗ്രാമത്തിലെ ഒരു ക്ഷേത്രത്തിൽവെച്ച് ആൺകുട്ടിയുടെ ബന്ധുക്കളുടെ സമ്മതത്തോടെയായിരുന്നു വിവാഹം. എന്നാൽ, വിവാഹവാർത്ത നാട്ടിൽ പരന്നതോടെ ഗ്രാമവാസികളിലൊരാൾ ചൈൽഡ് ലൈനിൽ വിവരമറിയിച്ചു. തുടർന്ന് ചൈൽഡ് വെൽഫയർ അധികൃതർ ഗ്രാമത്തിലെത്തി അന്വേഷണം നടത്തിയതോടെയാണ് വരന് പ്രായപൂർത്തിയായിട്ടില്ലെന്ന് കണ്ടെത്തുകയുമായിരുന്നു. ഇതിനുപിന്നാലെയാണ് ചിക്കമംഗളൂരു പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. വിവാഹശേഷം ഇരുവരും രണ്ടിടങ്ങളിലായാണ് താമസിക്കുന്നതെന്നും ചിക്കമംഗളൂരു എസ്പി ഹഖായ് അക്ഷയ് മച്ഛീന്ദ്ര പറഞ്ഞു.
Discussion about this post