കേരളത്തിന് പുറമെ തമിഴ്‌നാട്ടിലും തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം; മുന്‍ദേശീയ സെക്രട്ടറി എച്ച് രാജ കോടികള്‍ മുഴുവനോടെ മുക്കി വീട് വച്ചു

ചെന്നൈ: കേരളത്തിനു പുറമെ തമിഴ്‌നാട് ബിജെപിയിലും തെരഞ്ഞെടുപ്പ് ഫണ്ട് വിവാദം. ബിജെപി മുന്‍ ദേശീയ സെക്രട്ടറിയും മുതിര്‍ന്ന നേതാവുമായ എച്ച്. രാജ കേന്ദ്ര – സംസ്ഥാന കമ്മിറ്റികള്‍ മുഖേന ലഭ്യമായ കോടികളുടെ ഫണ്ട് മുക്കിയെന്നാണ് ആരോപണം.

കേന്ദ്ര കമ്മിറ്റിയില്‍ നിന്ന് ലഭിച്ച നാലുകോടി രൂപയുടെ ഫണ്ട് എച്ച്. രാജ മുഴുവനായും മുക്കി, ഈ തുക സ്വന്തം വീട് നിര്‍മാണത്തിന് ചെലവഴിച്ചുവെന്നാണ് ഉയരുന്ന ആരോപണം.

2021ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അണ്ണാ ഡി.എം.കെ സഖ്യത്തില്‍ 20 സീറ്റുകളിലാണ് ബി.ജെ.പി മത്സരിച്ചത്. എന്നാല്‍ നാലുപേര്‍ മാത്രമാണ് വിജയിച്ചത്. സംസ്ഥാന പ്രസിഡന്റ് എല്‍. മുരുകന്‍ ഉള്‍പ്പെടെയുള്ളവര്‍ തോറ്റു.

കോടികളുടെ ഫണ്ട് ലഭ്യമായിട്ടും അത് ചെലവഴിക്കാത്തതിനാലാണ് തോറ്റത് എന്നാണ് ബിജെപി ഭാരവാഹികളുടെ ആരോപണം. കാരക്കുടിയില്‍ ജനവിധി തേടിയ എച്ച്. രാജ ജയസാധ്യത ഉണ്ടായിട്ടും തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്നില്ലെന്നും ആരോപണമുണ്ട്.

ഇതേതുടര്‍ന്ന് പറഞ്ഞ് ശിവഗംഗ ജില്ല പ്രസിഡന്റ് ശെല്‍വരാജ് സ്ഥാനം രാജിവെച്ചിരുന്നു. പിന്നാലെ നിരവധി ഭാരവാഹികളും രാജിവെച്ചു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിലും ശിവഗംഗ മണ്ഡലത്തില്‍ രാജ പരാജയപ്പെട്ടിരുന്നു.

Exit mobile version