ന്യൂഡൽഹി: രാജ്യത്ത് 5ജി വയർലെസ് നെറ്റ്‌വർക്ക് നടപ്പാക്കുന്നതിനെതിരെ ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച നടിയും പരിസ്ഥിതി പ്രവർത്തകയുമായ ജൂഹി ചൗളയുടെ ഹർജി തള്ളി. താരം പ്രശസ്തിക്ക് വേണ്ടിയാണ് അനാവശ്യ ഹർജി നൽകിയതെന്നാണ് കോടതി നിരീക്ഷണം. ജൂഹിയുടെ ഹർജി ന്യൂനതകളുള്ളതും അംഗീകരിക്കാനാവുന്നതല്ലെന്നും നിരീക്ഷിച്ച കോടതി 20 ലക്ഷം രൂപ പിഴയും വിധിച്ചു.
5 ജി സാങ്കേതിക വിദ്യ അപകടകരവും ജനങ്ങളുടെ ആരോഗ്യത്തിനും സുരക്ഷയ്ക്കും ഹാനികരമാണെന്നും വിശ്വസിക്കാൻ മതിയായ കാരണമുണ്ടെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ഹർജി.
ജൂഹി ചൗളയുടെ ഹർജി ജസ്റ്റിസ് ജിആർ മെഹ്തയുടെ സിംഗിൾ ബെഞ്ചാണ് പരിഗണിച്ചത്. നേരത്തെ വാദം കേൾക്കുന്നതിൽ നിന്നും മറ്റൊരു ബെഞ്ച് പിന്മാറിയതിനെ തുടർന്നാണ് ജസ്റ്റിസ് ജിആർ മെഹ്ത ഹർജി പരിഗണിച്ചത്. വ്യക്തമായ കാരണങ്ങളില്ലാത്ത ആരോപണങ്ങളാണ് ഹർജിയിൽ ഉന്നയിച്ചിരിക്കുന്നതെന്ന് ജസ്റ്റിസ് നിരീക്ഷിച്ചു. പ്രശസ്തിക്കു വേണ്ടിയാണ് ഹർജി സമർപ്പിച്ചതെന്ന് കരുതുന്നതായും ഹർജിയിൽ വിർച്വൽ വാദം കേട്ടതിന്റെ ലിങ്ക് ജൂഹി സാമൂഹിക മാധ്യമങ്ങളിൽ പ്രചരിപ്പിച്ചതായും കോടതി കുറ്റപ്പെടുത്തി.
വിർച്വൽ വാദം കേൾക്കുന്നതിനിടെ കടന്നുകയറുകയും ജൂഹിയുടെ സിനിമകളിലെ പാട്ടുകൾ പാടി തടസ്സം സൃഷ്ടിക്കുകയും ചെയ്തവർക്കെതിരെ കോടതിയലക്ഷ്യത്തിന് കാരണം കാണിക്കൽ നോട്ടീസ് അയക്കാനും കോടതി നിർദേശിച്ചിട്ടുണ്ട്.
Discussion about this post