ന്യൂഡൽഹി: വീട് അടച്ചിട്ട് വാക്സിനേഷൻ കേന്ദ്രത്തിലേക്ക് പോയ ഡൽഹിയിൽ ഓട്ടോ ഡ്രൈവറുടെ വീട്ടിൽനിന്ന് അജ്ഞാതസംഘം 25 ലക്ഷവും സ്വർണവും കവർന്നു. വടക്കുകിഴക്കൻ ഡൽഹിയിലെ ശിവവിഹാർ പ്രദേശത്ത് ബുധനാഴ്ച വൈകിട്ടോടെയായിരുന്നു ഈ സംഭവം. 40കാരനായ അരവിന്ദ് കുമാർ പട്വയും ഭാര്യയും വാക്സിൻ സ്വീകരിക്കാൻ പോയ സമയത്തായിരുന്നു കവർച്ച.
അരവിന്ദ് തന്റെ മൂന്നുമക്കളെയും ലക്ഷ്മി വിഹാറിലെ ഭാര്യയുടെ വീട്ടിലാക്കിയ ശേഷം വീട് അടച്ചിട്ടായിരുന്നു വാക്സിനെടുക്കാൻ പോയത്. പിന്നീട് വാക്സിൻ സ്വീകരിച്ച് ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ വീട്ടിലെത്തിയപ്പോൾ വീടിന്റെ വാതിലുകൾ കുത്തിത്തുറന്ന നിലയിൽ കാണപ്പെടുകയായിരുന്നു.
വീട്ടിലെ ലൈറ്റുകളും ഫാനുമെല്ലാം ഓണാക്കിയിട്ട നിലയിലായിരുന്നുവെന്നും അരവിന്ദ് പറഞ്ഞു. അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളും പണവും കവർന്നതായാണ് അരവിന്ദ് പോലീസിനോട് പറഞ്ഞിരിക്കുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Discussion about this post