ന്യൂഡൽഹി: കോവിഡ് രണ്ടാം തരംഗം തീവ്രമാകുന്നതിനിടെ ലോക്ക്ഡൗൺ പ്രഖ്യാപിച്ച മേഖലകളിൽ നിന്നും കൂട്ടപലായനം ചെയ്യുന്ന തൊഴിലാളികൾക്ക് കേന്ദ്ര സർക്കാർ സഹായം ഒരുക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് എംപി രാഹുൽ ഗാന്ധി രംഗത്ത്. പലായനം ചെയ്യുന്ന തൊഴിലാളികളുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നൽകണമെന്നാണ് രാഹുൽ ട്വീറ്റിൽ ആവശ്യപ്പെട്ടിരിക്കുന്നത്.
കുടിയേറ്റ തൊഴിലാളികൾ വീണ്ടും പലായനത്തിലാണ്. ഇത്തരമൊരു സാഹചര്യത്തിൽ അവരുടെ ബാങ്ക് അക്കൗണ്ടുകളിൽ പണം ചേർക്കേണ്ടത് കേന്ദ്ര സർക്കാറിന്റെ ഉത്തരവാദിത്തമാണ്. കോവിഡ് വ്യാപനത്തിന്റെ പേരിൽ സർക്കാർ ജനങ്ങളെ കുറ്റപ്പെടുത്തുമോ, അതോ സഹായിക്കുമോ എന്നും രാഹുൽ ചോദിച്ചു.
ഇതിനോടകം തന്നെ ഇതര സംസ്ഥാന തൊഴിലാളികൾ കൂട്ടത്തോടെ നാട്ടിലേക്ക് മടക്കം തുടങ്ങിക്കഴിഞ്ഞു. ഇതിൽ നേപാൾ സ്വദേശികളും ഉൾപ്പെടും. ലോക്ക്ഡൗൺ പ്രഖ്യാപിച്ച ഡൽഹിയിലെ ആനന്ദവിഹാർ ടെർമിനലിലും ഡൽഹി റെയിൽവേ സ്റ്റേഷനിലും സ്വന്തം നാട്ടിലേക്ക് മടങ്ങാനൊരുങ്ങുന്ന തൊഴിലാളികളുടെ തിരക്കാണ്.
അതേസമയം, ലോക്ക്ഡൗൺ പ്രഖ്യാപിച്ചെങ്കിലും തൊഴിലാളികൾ മടങ്ങേണ്ടതില്ലെന്നും എല്ലാ ആവശ്യങ്ങളും സർക്കാർ നിറവേറ്റുമെന്നും മുഖ്യമന്ത്രി ഉറപ്പുനൽകിയിട്ടുണ്ട്. എന്നാൽ, തൊഴിലാളികൾ അതൊന്നും വിശ്വാസത്തിലെടുത്തിട്ടില്ല. നൂറുകണക്കിന് പേരാണ് കഴിഞ്ഞ ദിവസങ്ങളിൽ ഡൽഹി വിട്ടത്. തമിഴ്നാടുൾപ്പടെ മറ്റു സംസ്ഥാനങ്ങളിലും ഇതേ സാഹചര്യമാണ്.
Discussion about this post