ജയ്പുർ: ശസ്ത്രക്രിയ കഴിഞ്ഞ് ഐസിയുവിൽ അവശയായി കിടന്നിരുന്ന യുവതിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി. ജയ്പുരിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. യുവതിയെ വാർഡ് ബോയ് ലൈംഗികമായി പീഡിപ്പിച്ചെന്ന് യുവതിയുടെ ഭർത്താവാണ് പോലീസിൽ പരാതി നൽകിയത്. അന്വേഷണം നടത്തിയ പോലീസ് പ്രതിയെ പിടികൂടി.
ശസ്ത്രക്രിയ കഴിഞ്ഞ് ഓക്സിജൻ സഹായത്തോടെ ഐസിയുവിൽ കഴിയുകയായിരുന്ന സ്ത്രീയെ കൈകൾ കെട്ടിയിട്ട ശേഷമാണ് പീഡനത്തിനിരയാക്കിയത്. ആശുപത്രിയിലെ വാർഡ് ബോയ് ആയ ഖുശിറാം ഗുജ്ജാറാണ് യുവതിയെ പീഡിപ്പിച്ചത്. ജയ്പുരിലെ ഷാൽബി ആശുപത്രിയിൽ തിങ്കളാഴ്ച രാത്രിയിലായിരുന്നു ഈ ദാരുണസംഭവം.
ശസ്ത്രക്രിയയ്ക്ക് ശേഷം സ്ത്രീയെ തിങ്കളാഴ്ച തന്നെ ഐസിയുവിലേക്ക് മാറ്റിയിരുന്നു. അന്ന് രാത്രി ഐസിയുവിൽ പുറത്തുനിന്നുള്ളവർക്ക് നിൽക്കാൻ അനുവാദമില്ലാത്തതിനാൽ ബൈസ്റ്റാൻഡറായിരുന്ന ഭർത്താവ് വീട്ടിലേക്ക് മടങ്ങിയിരുന്നു. ഇതിന് പിന്നാലെയാണ് അർധരാത്രിയിൽ വാർഡ് ബോയ് ഐസിയുവിലെത്തി യുവതിയെ ലൈംഗികമായി പീഡിപ്പിച്ചത്.
പീഡനത്തിരയായ രോഗി സംഭവം ആരോടും പറയാനാകാതെ ഒരു രാത്രി മുഴുവൻ ഐസിയുവിൽ കിടന്ന് കരഞ്ഞതായി ദേശീയ മാധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു. പിന്നീട് നഴ്സിനോട് വിവരം പറയാൻ യുവതി ശ്രമിച്ചെങ്കിലും സാധിച്ചില്ല. പിന്നീട് പിറ്റേദിവസം രാവിലെ ഭർത്താവ് കാണാൻ എത്തിയപ്പോഴാണ് പീഡനത്തിനിരയായ വിവരം യുവതി എഴുതി നൽകിയത്. തുടർന്ന് രോഗിയുടെ ഭർത്താവ് പോലീസിൽ പരാതി നൽകുകയായിരുന്നു.
സംസാരിക്കാൻ കഴിയാതിരുന്ന ഭാര്യ പൊട്ടിക്കരഞ്ഞുകൊണ്ടാണ് പീഡനത്തിനിരയായ വിവരം എഴുതി നൽകിയതെന്നു ഭർത്താവ് പറയുന്നു. ഇയാൾ നൽകിയ പരാതിയിൽ കേസെടുത്ത ചിത്രകൂട് പോലീസ് പ്രതിയെ പിടികൂടിയതായി ഡിസിപി പ്രദീപ് മോഹൻ ശർമ അറിയിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി ആശുപത്രിയിൽനിന്നുള്ള കൂടുതൽ വിവരങ്ങൾ ശേഖരിച്ചു വരികയാണ്. സിസിടിവി ദൃശ്യങ്ങളും പരിശോധിക്കുന്നുണ്ട്. പ്രതിയുടെ ക്രൂരതയ്ക്ക് മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്നതടക്കം അന്വേഷിക്കുന്നുണ്ടെന്ന് പോലീസ് പറഞ്ഞു.
Discussion about this post