ലഖ്നൗ: കുട്ടികളുടെ സ്കൂളിലെ അമിതമായ ഫീസ് കുറയ്ക്കണമെന്ന് അപേക്ഷിച്ച് എംഎൽഎയെ സമീപിച്ച സ്ത്രീകളെ അപമാനിച്ച് ബിജെപി എംഎൽഎ. നിങ്ങൾ ഉണ്ടാക്കിയ കുട്ടികളുടെ പഠനച്ചെലവ് എന്തിനാണ് സർക്കാർ വഹിക്കുന്നത് എന്നായിരുന്നു യുപിയിലെ ബിജെപി എംഎൽഎയായ രമേശ് ദിവാകർ സ്ത്രീകളോട് ചോദിച്ചത്. സ്വകാര്യ സ്കൂളിലെ ഫീസിളവിന് ശുപാർശ ചെയ്യണമെന്നാവശ്യപ്പെട്ട് സമീപിച്ച വിദ്യാർത്ഥികളുടെ രക്ഷിതാക്കളെയാണ് ഉത്തർ പ്രദേശിലെ ഔരയ്യ മണ്ഡലത്തിലെ പ്രതിനിധിയായ രമേശ് ദിവാകർ പരിഹസിച്ചത്. ഞായറാഴ്ച നിയോജകമണ്ഡലത്തിൽ നടന്ന ഒരു പൊതുസമ്മേളനത്തിൽ വെച്ചായിരുന്നു സംഭവം.
പ്രദേശവാസികളായ സ്ത്രീകളാണ് രമേശ് ദിവാകറെ കാണാനെത്തിയത്. അപ്പോഴാണ് ‘നിങ്ങൾ കുട്ടികളെ ഉണ്ടാക്കിയിട്ട് പൈസ നമ്മൾ കൊടുക്കണോ” എന്ന് എംഎൽ ചോദിച്ചത്. തുടർന്ന് തനിക്ക് ചുറ്റുമുള്ള സ്ത്രീകളോടായി ‘എന്തിനാണ് സർക്കാർ സ്കൂളുകൾ അവിടെ ഫീസൊന്നും ഈടാക്കുന്നില്ലല്ലോ നിങ്ങൾക്ക് ഭക്ഷണവും വസ്ത്രവുമെല്ലാം സർക്കാർ നൽകുന്നില്ലേ. നിങ്ങൾ പണത്തിനും ശുപാർശയ്ക്കുമായി ഞങ്ങളുടെ അടുത്ത് വരുന്നു” എന്നും എംഎൽഎ പരിഹസിച്ചു.
അപമാനിച്ച എംഎൽഎയ്ക്ക് മുന്നിൽ തലതാഴ്ത്താൻ കൂട്ടാക്കാതിരുന്ന ഒരു സ്ത്രീ പരിഹാസം അതിരുവിട്ടപ്പോൾ ‘ഇത് നിങ്ങളെ തെരഞ്ഞെടുത്ത പൊതുജനമാണ്’ എന്ന് എംഎൽഎയോട് പ്രതികരിച്ചതായും ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു. ഇതിന്ടെ സംഭവം നിഷേധിച്ച് ബിജെപി രംഗത്തെത്തിയിട്ടുണ്ട്. സംഭവത്തെ കുറിച്ച് അറിയില്ലെന്ന് ബിജെപി വക്താവ് സമീർ സിങ് പറഞ്ഞു.
‘എനിക്കോ സംസ്ഥാന നേതൃത്വത്തിനോ ഈ വിഷയത്തെക്കുറിച്ച് അറിയില്ല. സ്ത്രീകളോട് നിന്ദ്യമായി സംസാരിക്കാൻ ആർക്കും അവകാശമില്ല. എല്ലാവരെയും ബഹുമാനിക്കുന്ന പാർട്ടിയാണ് ബിജെപി എന്തെങ്കിലും പരാതി ഉണ്ടെങ്കിൽ ഇക്കാര്യം അന്വേഷിക്കും”- സമീർ സിങ് പ്രതികരിച്ചു.
അതേസമയം, ബിജെപിയുടെ തനിനിറമാണ് എംഎൽഎ കാണിച്ചതെന്ന് സമാജ്വാദി പാർട്ടി വക്താവ് രാജേന്ദ്ര ചൗധരി വിമർശിച്ചു. ബിജെപിക്കാർ ആരെയും സഹായിക്കാതെ സ്ത്രീകളെ അപമാനിക്കുകയാണ് ചെയ്യുന്നത്. എംഎൽ.എയുടെ സംസാരം നിർഭാഗ്യകരവും അപലപനീയവുമാണെന്നും അദ്ദേഹം പറഞ്ഞു.
Discussion about this post