ചെന്നൈ: ഭര്‍ത്താവിന്റെ രണ്ടാം വിവാഹത്തെ എതിര്‍ത്തതിന് ഭിന്നശേഷിക്കാരിയായ യുവതിയെ കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമം നടത്തിയ ഭര്‍തൃവീട്ടുകാര്‍ക്ക് കോടതിയില്‍ നിന്നും തിരിച്ചടി. മലയാളി അഭിഭാഷകന്റെ സഹായത്തോടെ യുവതി നടത്തിയ നിയമപോരാട്ടത്തില്‍ ഒടുവില്‍ വിജയം കൈവരിച്ചു. ചെന്നൈയിലെ സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന സ്ത്രീക്കെതിരെയാണു ഭര്‍ത്താവും വീട്ടുകാരും ചേര്‍ന്നു 50 ലക്ഷം രൂപയുടെ അപകീര്‍ത്തിക്കേസ് നല്‍കിയത്.
യുവതിയുടെ വാദം ശരിവച്ച മദ്രാസ് ഹൈക്കോടതി കേസ് റദ്ദാക്കുകയും ചെയ്തു. മദ്രാസ് ഹൈക്കോടതിയിലെ അഭിഭാഷകന് പാലക്കാട് സ്വദേശി എന്‍ സുദര്‍ശനാണു യുവതിക്കുവേണ്ടി നിയമപോരാട്ടത്തിന് എത്തിയത് ചെന്നൈ സ്വദേശിയായ യുവതിയും തഞ്ചാവൂര്‍ സ്വദേശിയായ അഭിഭാഷകനും പ്രണയിച്ചു വിവാഹം ചെയ്തവരാണ്. ഭര്‍തൃ പിതാവ് റിട്ട. ഇന്‍സ്പെക്ടറും സഹോദരി ജില്ലാ ജഡ്ജിയുമാണ്.
വിവാഹം കഴിഞ്ഞു വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും കുട്ടികളില്ലാത്തതിനാല്‍ ഭര്‍തൃവീട്ടുകാര്‍ മാനസികമായി പീഡിപ്പിക്കുവാന്‍ തുടങ്ങി. കുത്തുവാക്കുകള്‍ കേട്ടു മടുത്ത യുവതി സ്വകാര്യ ആശുപത്രിയില്‍ ഭര്‍ത്താവിനൊപ്പം മെഡിക്കല്‍ പരിശോധനയ്ക്കു വിധേയായി. ഒടുവില്‍ ഭാര്യയ്ക്കല്ല, ഭര്ത്താവിനാണു പ്രശ്നമെന്നു പരിശോധനയില്‍ കണ്ടെത്തി. എന്നാല്‍, വീട്ടുകാര്‍ പിന്നെയും യുവതിയെ പീഡിപ്പിച്ചുകൊണ്ടേയിരുന്നു. മാനസ്സികമായി പീഡിപ്പിക്കുന്നത് തുടര്‍ന്നു.
ഒടുവില്‍ പ്രതികരിച്ചതോടെ യുവതിയെ വീട്ടില്‍നിന്നു പുറത്താക്കി. ചെന്നൈ കുടുംബ കോടതിയില്‍ വിവാഹമോചന അപേക്ഷ നല്കിയ ഭര്‍ത്താവ് മറ്റൊരു യുവതിയെ വിവാഹം കഴിക്കാനൊരുങ്ങി. ഇതറിഞ്ഞ ഭാര്യ, തന്റെ അനുഭവം വിവരിച്ചു ഹൈക്കോടതി രജിസ്ട്രാറിനു കത്തെഴുതി. കത്ത് റിട്ട് ഹര്‍ജിയായി പരിഗണിക്കണമെന്നു അഭ്യര്‍ഥിച്ചു. രണ്ടാം വിവാഹം തടയുകയെന്ന ലക്ഷ്യത്തോടെ യുവതി കത്തിന്റെ പകര്‍പ്പ് ഭര്‍ത്താവിന്റെ തഞ്ചാവൂരിലെ ബന്ധുക്കള്‍ക്കും അയച്ചു.
ഇതിനു പിന്നാലെ, തെറ്റായ ആരോപണമുന്നയിച്ച് അപകീര്‍ത്തിപ്പെടുത്തിയതിനു 50 ലക്ഷം നഷ്ടപരിഹാരം നല്കണമെന്നാവശ്യപ്പെട്ടു ഭര്‍ത്താവ് നോട്ടീസ് അയക്കുകയായിരുന്നു. സെയ്ദാപേട്ട് കോടതിയില്‍ അപകീര്‍ത്തിക്കേസ് നല്‍കുകയും ചെയ്തു. ഇതിനെതിരെയായിരുന്നു യുവതിയുടെ നിയമപോരാട്ടം.
Discussion about this post