കൊൽക്കത്ത: ബിജെപി ദേശീയാധ്യക്ഷൻ ജെപി നഡ്ഡ ആക്രമിക്കപ്പെട്ടതിന് പിന്നാലെ പശ്ചിമ ബംഗാളിന്റെ ക്രമസമാധാന നില തകരാറിലെന്ന് പ്രതികരിച്ച് ഗവർണർ ജഗ്ദീപ് ധൻഖർ. ഇത് സംബന്ധിച്ച് മുഖ്യമന്ത്രിക്ക് മുന്നറിയിപ്പ് കൊടുത്തിരുന്നുവെന്നും ഗവർണർ വാർത്താസമ്മേളനത്തിൽ പറഞ്ഞു. കഴിഞ്ഞ ദിവസം ജെപി നഡ്ഡ, കൈലാഷ് വിജയ് വർഗിയ, ബിജെപി ബംഗാൾ അധ്യക്ഷൻ ദിലീപ് ഘോഷ് എന്നിവരുടെ വാഹനവ്യൂഹത്തിന് നേരെ ബംഗാളിൽ ആക്രമണമുണ്ടായിരുന്നു.
കഴിഞ്ഞ ദിവസം നടന്ന ആക്രമണം ദൗർഭാഗ്യകരമായിരുന്നുവെന്നും ജനാധിപത്യത്തെ കളങ്കപ്പെടുത്തുന്നവരാണ് ആക്രമണത്തിന് പിന്നിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ക്രമസമാധാന നില കാലങ്ങളായി തകരാറിലാണ്. ഇതിനെക്കുറിച്ച് നേരത്തെ തന്നെ മുഖ്യമന്ത്രി മമതയ്ക്ക് മുന്നറിയിപ്പ് നൽകിയിരുന്നു. ഇത് സംബന്ധിച്ച് കേന്ദ്രസർക്കാരിന് റിപ്പോർട്ട് സമർപ്പിച്ചിട്ടുണ്ടെന്നും ഗവർണർ പറഞ്ഞു.
ആക്രമത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണ് എന്ന് ബിജെപി ആരോപിച്ചിരുന്നു. ആക്രമണത്തിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ ക്രമസമാധാന നില സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ കേന്ദ്രസർക്കാർ ഗവർണറോട് ആവശ്യപ്പെട്ടിരുന്നു. ഇതിനുപിന്നാലെയാണ് ഗവർണർ വാർത്താസമ്മേളനം നടത്തിയത്.
Discussion about this post