ന്യൂഡൽഹി: ഗുജറാത്തിലെ കോവിഡ് ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ ഞെട്ടൽ രേഖപ്പെടുത്തി സുപ്രീംകോടതി. ആറ് രോഗികൾ വെന്തുമരിച്ച സംഭവത്തിലാണ് ഗുജറാത്ത് സർക്കാരിന്റെ അശ്രദ്ധയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചത്. രോഗികളെ ചികിത്സിക്കുന്ന ആശുപത്രിയിൽ വീണ്ടും തീപ്പിടിത്തമോ? ആറ് പേർ വെന്ത് മരിച്ചു. ‘ഞങ്ങൾ ഞെട്ടിപ്പോയി.’ സുപ്രീം കോടതി ജഡ്ജിമാർ പ്രതികരിച്ചതിങ്ങനെ. നരേന്ദ്രമോഡിയുടെ നാടായ ഗുജറാത്തിലെ രാജ്‌കോട്ടിലാണ് മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം. രാജ്‌കോട്ട് സംഭവത്തിൽ കോടതി അടിയന്തര റിപ്പോർട്ട് തേടി.
ഈ സംഭവം തെളിയിക്കുന്നത് എന്താണ്? ബന്ധപ്പെട്ട അധികൃതരുടെ ക്രൂരമായ ഉദാസീനതയും അലക്ഷ്യമായ സമീപനവും. ‘രാജ്യത്തെങ്ങും കോവിഡ് പടരുന്നു. ഭരണാധികാരികളുടെ പിടിപ്പുകേടാണ് ഇതിന് കാരണം.’
‘ഗുജറാത്തിൽ പലയിടങ്ങളിലും സംഭവിക്കുന്നതെന്താണ്? കോവിഡ് നിയന്ത്രണ ചട്ടങ്ങൾ ലംഘിച്ച് പ്രകടനങ്ങൾ പോലും നടക്കുന്നു. മാസ്‌ക് ഇല്ലാതെ ആളുകൾ പുറത്തുപോകുന്നു. രാജ്‌കോട്ടിൽ ആദ്യ തീപ്പിടിത്തം ആശുപത്രിയിൽ ഉണ്ടായപ്പോൾ അത് ആവർത്തിക്കാതിരിക്കാൻ അധികൃതർ എന്തെങ്കിലും ചെയ്‌തോ?ഇല്ല.’ കോടതി പറഞ്ഞു. അന്വേഷണ റിപ്പോർട്ട് ലഭിച്ച ശേഷം തുടർനടപടി സ്വീകരിക്കുമെന്നും സുപ്രീം കോടതി പറഞ്ഞു.
Discussion about this post