ഉറങ്ങിക്കിടന്ന അഞ്ചുവയസുകാരിയെ കണ്ടെത്തിയത് മേലാസകലം മുറിവേറ്റ് മരച്ചുവട്ടിൽ; ക്രൂരബലാത്സംഗത്തിന് ഇരയായെന്ന് ഡോക്ടർമാർ; ഗുരുതരാവസ്ഥ

girl | Big news live

ഹൈദരാബാദ്: വീടിനകത്ത് മുത്തച്ഛനൊപ്പം കിടന്നുറങ്ങിയ അഞ്ചു വയസുകാരിയെ കാണാതായതോടെ തെരഞ്ഞെത്തിയവർ കണ്ടത് മരച്ചുവട്ടിൽ ദേഹമാസകലം മുറിവേറ്റ കുഞ്ഞിനെ. ആന്ധ്രപ്രദേശിലെ കാക്കിനാഡയിലാണ് സംഭവം. പെൺകുട്ടിയെ ചികിത്സിക്കുന്ന ഡോക്ടർമാർ പെൺകുട്ടി ക്രൂര ബലാത്സംഗത്തിനിരയായെന്നാണ് കുടുംബത്തെ അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്. പ്രതിയെക്കുറിച്ച് പെൺകുട്ടി മൊഴി നൽകിയിട്ടുണ്ടെന്നാണ് വൺടൗൺ പോലീസ് അറിയിച്ചിരിക്കുന്നത്. പ്രതിയെ കണ്ടെത്താനുള്ള തിരച്ചിൽ തുടരുകയാണെന്നും പോലീസ് പറഞ്ഞു.

അതേസമയം, ആശുപത്രിയിൽ തുടരുന്ന അഞ്ച് വയസ്സുകാരിയുടെ ആരോഗ്യനില അതിഗുരുതരമായി തുടരുകയാണ്. ശരീരമാസകലം മുറിവേറ്റനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച പെൺകുട്ടി അപകടനിലം തരണം ചെയ്തിട്ടില്ലെന്ന് ഡോക്ടർമാർ പറഞ്ഞു. കാക്കിനാഡ വൺ ടൗൺ പോലീസ് സ്റ്റേഷൻ പരിധിയിൽ താമസിക്കുന്ന പെൺകുട്ടിയെയാണ് വീടിനകത്തുനിന്നും തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തനിലയിൽ കണ്ടെത്തിയത്.

വീട്ടിൽ കഴിഞ്ഞദിവസം മുത്തച്ഛനൊപ്പമാണ് കുട്ടി ഉറങ്ങാൻകിടന്നത്. കുട്ടിയുടെ അച്ഛൻ വീടിന് പുറത്തു കിടന്നും ഉറങ്ങുന്നുണ്ടായിരുന്നു. ഇതിനിടെ, പുലർച്ചെ നാല് മണിയോടെ ഉറക്കമുണർന്ന മുത്തച്ഛൻ കുട്ടിയെ കാണാതായതോടെ ബഹളംവെച്ചു. തുടർന്ന് വീട്ടുകാരും അയൽക്കാരും തെരച്ചിൽ ആരംഭിക്കുകയും രാവിലെ ആറ് മണിയോടെയാണ് വീടിന് സമീപത്തെ മരത്തിന് ചുവട്ടിൽ പെൺകുട്ടിയെ ചോരയൊലിച്ച് പരിക്കേറ്റനിലയിൽ കണ്ടെത്തുകയുമായിരുന്നു.

ഉടനെ കാക്കിനാഡ സർക്കാർ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എന്നാൽ, ആന്തരിക രക്തസ്രാവവും അണുബാധയുമുള്ളതിനാൽ പെൺകുട്ടിയുടെ ആരോഗ്യനില ഗുരുതരമാണെന്നാണ് ഡോക്ടർമാർ നൽകുന്ന വിവരം. ഇവ രണ്ടും നിയന്ത്രണവിധേയമാക്കാനാണ് നിലവിൽ ശ്രമിക്കുന്നത്. അപകടനില തരണം ചെയ്യാൻ ഏതാനും ദിവസങ്ങൾ വേണ്ടിവരുമെന്നും ഡോക്ടർമാർ പറഞ്ഞു.

Exit mobile version