ലഖ്‌നൗ: ഉത്തർപ്രദേശിൽ നിന്നും വീണ്ടും മനസാക്ഷിയെ ഞെട്ടിക്കുന്ന വാർത്ത. യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത കേസിലെ പ്രതിയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തി. തലവേർപ്പെട്ട നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പിലിഭിത്തിനടുത്തുള്ള ഗ്രാമത്തിലെ 22കാരിയെയാണ് 25കാരനായ രാംകോട്ട് സ്വദേശി അനൂപ് കശ്യപ് തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. ഇക്കഴിഞ്ഞ സെപ്റ്റംബര് ആറിനായിരുന്നു സംഭവം. ഇതിന് പിന്നാലെ ഇയാളെ കാണാതാവുകയും ചെയ്തിരുന്നു.
ശേഷം, കഴിഞ്ഞദിവസമാണ് പിലിഭിത്ത് കടുവ സംരക്ഷണ കേന്ദ്രത്തിന് സമീപത്തെ ഭാരാഹി വനമേഖലയിൽ നിന്ന് തിങ്കളാഴ്ച ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. വിറക് ശേഖരിക്കാനായി വനത്തിലേയ്ക്ക് പോയവരാണ് അനൂപിന്റെ മൃതദേഹം കണ്ടെത്തിയത്.
ജീർണിച്ച നിലയിലായിരുന്നു മൃതദേഹം. യുവതിയെ ബലാത്സംഗം ചെയ്ത സംഭവത്തിന് പിന്നാലെ കാണാതായ ഇയാളെ പോലീസ് തെരഞ്ഞെുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടെയാണ് പ്രതിയുടെ മൃതദേഹം തലയറുത്ത് മാറ്റിയ നിലയിൽ കണ്ടെത്തിയത്. ഇയാൾ എവിടെയാണ് എന്നതിനെക്കുറിച്ച് പിതാവിന് പോലും വിവരം അറിവുണ്ടായിരുന്നില്ലെന്ന് എസ്പി ജയ്പ്രകാശ് യാദവ് പറഞ്ഞു.
അതേസമയം, കൊലപാതകത്തിന് പിന്നിൽ യുവതിയുടെ കുടുംബമാണെന്ന് അനൂപിന്റെ ബന്ധുക്കൾ ആരോപിച്ചു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് വ്യക്തമാക്കി.
Discussion about this post