ന്യൂഡൽഹി: കൊവിഡ് കേസുകൾ പിടിച്ചുകെട്ടാനാകാത്ത വിധം ഉയർന്നതോടെ രാജ്യതലസ്ഥാനം ആശങ്കയിൽ. സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗം രോഗികളാൽ നിറഞ്ഞതായി ഡൽഹി ആശുപത്രികളിലെ ഡോക്ടർമാർ അറിയിച്ചു. അത്യാസന്ന നിലയിലായ രോഗികളെ മാത്രമാണ് നിലവിൽ കൊവിഡ് ഐസിയുവിൽ പ്രവേശിപ്പിക്കുന്നത്. കഴിഞ്ഞ 10 ദിവസമായി അത്യാസന്ന നിലയിലുള്ള രോഗികളുടെ എണ്ണത്തിൽ നാലുശതമാനത്തോളമാണ് വർധനവെന്നാണ് ഡോക്ടർമാർ പറയുന്നത്.
കൊറോണ ആപ് പ്രകാരം ഡൽഹിയിലെ സ്വകാര്യ ആശുപത്രികളിലെ അത്യാഹിത വിഭാഗത്തിൽ കിടക്ക ഒഴിവുകൾ കാണിക്കുന്നില്ല. എയിംസിലും അത്യാഹിത വിഭാഗം മുഴുവൻ രോഗികളെകൊണ്ടു നിറഞ്ഞു. സ്വകാര്യ ആശുപത്രികളിൽ വെന്റിലേറ്റർ സൗകര്യമുള്ള 1264 അത്യാഹിത വിഭാഗം കിടക്കുകളാണുള്ളത്. ഇതിൽ 764 എണ്ണത്തിൽ രോഗികളെ പ്രവേശിപ്പിച്ചതായും പറയുന്നു. സർക്കാർ ആശുപത്രികളിൽ 14,996 കിടക്ക സൗകര്യമാണുള്ളത്. ഇതിൽ 7043 ബെഡുകളിലും രോഗികളെ പ്രവേശിപ്പിച്ചു. അതേസമയം, ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലെ ഗുരുതരാവസഅഥയിലുള്ള രോഗികളും ചികിത്സ തേടി ഡൽഹിയിലെത്തുന്നുണ്ട്. ഐസിയു ബെഡുകളുടെ ക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിച്ചതായി ആരോഗ്യമന്ത്രി സത്യേന്ദ്ര ജെയിൻ പറഞ്ഞു.
4000ത്തിൽ അധികംപേർക്കാണ് കഴിഞ്ഞ ഒരാഴ്ചയായി ഡൽഹിയിൽ ദിവസവും കൊവിഡ് സ്ഥിരീകരിക്കുന്നത്. ശനിയാഴ്ച കൊവിഡ് ബാധിതരുടെ എണ്ണം രണ്ടുലക്ഷം കടന്നിരുന്നു. 2,42,899 പേർക്കാണ് ഡൽഹിയിൽ കൊവിഡ് സ്ഥിരീകരിച്ചത്.
Discussion about this post