ന്യൂഡൽഹി: ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധം ഉലഞ്ഞിരിക്കെ ചൈനീസ് സർക്കാരുമായും കമ്മ്യൂണിസ്റ്റ് പാർട്ടിയുമായും ബന്ധമുള്ള സ്ഥാപനം പ്രമുഖരായ ഇന്ത്യക്കാരെയെല്ലാം നിരീക്ഷിക്കുന്നെന്ന് കണ്ടെത്തൽ. ഇന്ത്യയിലെ പ്രമുഖരായ 10,000ത്തോളം വ്യക്തികളെയും സ്ഥാപനങ്ങളെയും ചൈനയുമായി ബന്ധമുള്ള ഷെൻഹായി ഡാറ്റ ഇൻഫോർമേഷൻ ടെക്നോളജി ലിമിറ്റഡ് എന്ന സ്ഥാപനം നിരീക്ഷിക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇന്ത്യൻ എക്സ്പ്രസ്സ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്യുന്നത്.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, ബിഗ്ഡാറ്റ ടൂളുകൾ ഉപയോഗിച്ചാണ് നിരീക്ഷണം. രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോഡി, വിവിധ കേന്ദ്രമന്ത്രിമാർ, സംയുക്ത സേന മേധാവി ഇവരുടെ കുടുംബാംഗങ്ങൾ എന്നിവർ നിരീക്ഷിക്കപ്പെടുന്നവരിൽപ്പെടുന്നു. മുൻപ്രധാനമന്ത്രി മൻമോഹൻസിങ്, കോൺഗ്രസ് ഇടക്കാല അധ്യക്ഷ സോണിയാ ഗാന്ധി അവരുടെ കുടുംബാംഗങ്ങൾ എന്നിവരും നിരീക്ഷപ്പെടുന്നവരുടെ പട്ടികയിലുണ്ട്.
ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ, ചില സംസ്ഥാന മുഖ്യമന്ത്രിമാർ, രണ്ട് മുൻ രാഷ്ട്രപതിമാർ, അഞ്ച് മുൻ പ്രധാനമന്ത്രിമാർ അവരുടെ കുടുംബാംഗങ്ങൾ എന്നിവരെയും ചൈനീസ് കമ്പനി നിരീക്ഷിക്കുന്നുണ്ട്. ശശി തരൂർ ഉൾപ്പെടെ എഴുന്നൂറോളം രാഷ്ട്രീയ പ്രവർത്തകർ, മാധ്യമപ്രവർത്തകർ, രഹസ്യാന്വേഷണ ഉദ്യോഗസ്ഥർ, ശാസ്ത്രജ്ഞർ, സർവ്വീസിലുള്ളതും വിരമിച്ചതുമായ സൈനികോദ്യോഗസ്ഥർ എന്നിവരെയും നിരീക്ഷിക്കുന്നുണ്ട്.
അതേസമയം, ഈ വാർത്തയോട് പ്രതികരിക്കാൻ കമ്പനി തയ്യാറായിട്ടില്ല. ഡൽഹിയിലെ ചൈനീസ് എംബസി വ്യക്തമാക്കിയത് ഇത്തരത്തിൽ ഇന്ത്യക്കാരെ നിരീക്ഷിക്കാൻ ആരെയും ചൈനീസ് സർക്കാർ ഏർപ്പെടുത്തിയിട്ടില്ല എന്നാണ്.
Discussion about this post