ന്യൂഡൽഹി: രാജ്യത്തിന്റെ ജിഡിപി വളർച്ചാ നിരക്ക് കുത്തനെ കുറഞ്ഞത് വലിയ രീതിയിൽ ആശങ്കപ്പെടുത്തുന്നുവെന്നും സർക്കാർ ഈ സമീപനം മാറ്റണമെന്നും മുൻ റിസർവ് ബാങ്ക് ഗവർണർ രഘുറാം രാജൻ. രാജ്യത്തെ സാമ്പത്തിക രംഗം അപകടത്തിലേക്കാണ് പോയിക്കൊണ്ടിരിക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാണിച്ചു. ഈ വർഷം ആദ്യപാദത്തിൽ തന്നെ 23.9 ശതമാനം ഇടിവ് രേഖപ്പെടുത്തിയത് രാജ്യത്തിനുള്ള മുന്നറിയിപ്പാണ് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജിഡിപി കണക്കുകൾ പരിഷ്‌കരിക്കുന്നത് അസംഘടിതമേഖലയിലെ നഷ്ടം വർധിപ്പിക്കും. സമ്പദ് വ്യവസ്ഥയെ നിലനിർത്തുന്നതിന് സർക്കാർ പ്രഖ്യാപിക്കുന്ന ആശ്വാസപദ്ധതികൾ അനിവാര്യമാണ്. സർക്കാരിന്റെ സമീപനം മാറ്റേണ്ടതുണ്ട്. കൂടുതൽ ധനപരമായ നടപടികൾ പ്രഖ്യാപിക്കാൻ വിമുഖത കാണിക്കരുത്. സമാശ്വാസ പദ്ധതികൾ പ്രഖ്യാപിച്ചില്ലെങ്കിൽ രാജ്യത്തിന്റെ വളർച്ചാനിരക്ക് തകർന്നടിയുമെന്ന സൂചനയും അദ്ദേഹം നൽകി.
നടപ്പ് സാമ്പത്തിക വർഷത്തിലെ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള ആദ്യപാദത്തിൽ രാജ്യത്തിന്റെ മൊത്തം ആഭ്യന്തര ഉത്പാദനത്തിൽ 23.9 ശതമാനം ഇടിവാണ് ജിഡിപിയിലുണ്ടായിട്ടുള്ളത്. പ്രതിസന്ധി മറികടക്കുന്നതിൽ കേന്ദ്രസർക്കാർ പ്രഖ്യാപിച്ച കൊവിഡ് പാക്കേജുകളൊന്നും കാര്യമായ ഫലം കണ്ടില്ലെന്നാണ് വിലയിരുത്തൽ. 1996മുതൽ ഇന്ത്യ ത്രൈമാസ ജിഡിപി കണക്കുകൾ പ്രസിദ്ധീകരിക്കാൻ തുടങ്ങിയതിന് ശേഷം സമ്പദ് വ്യവസ്ഥയിലുണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണിത്.
2019-20 സാമ്പത്തിക വർഷത്തിൽ ഒന്നാം പാദത്തിൽ ജി.ഡിപി 35.35 ലക്ഷം കോടിയായിരുന്നത് 2020-21 സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലെത്തിയപ്പോൾ 26.90 ലക്ഷം കോടിയായി ചുരുങ്ങി. സ്റ്റാറ്റിസ്റ്റിക്‌സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയമാണ് ഈ കണക്കുകൾ പുറത്തുവിട്ടത്.
Discussion about this post