പുരി രഥയാത്രയ്ക്ക് നിയന്ത്രണങ്ങളോടെ നടത്താം: സുപ്രീംകോടതി

ന്യൂഡല്‍ഹി: ഒഡീഷയിലെ വിശ്വപ്രസിദ്ധമായ പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര നിയന്ത്രണങ്ങളോടെ നടത്താന്‍ അനുമതി നല്‍കി സുപ്രീം കോടതി. കൊറോണ മുന്‍കരുതലുകള്‍ പാലിച്ച് രഥയാത്ര നടത്താമെന്ന് സുപ്രീംകോടതി അറിയിച്ചു. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ അദ്ധ്യക്ഷനായ ബഞ്ചിന്റേതാണ് ഉത്തരവ്.

പൊതുജന പങ്കാളിത്തം ഇല്ലാതെ രഥയാത്ര നടത്താന്‍ അനുവദിക്കണമെന്ന് കേന്ദ്രവും ഒഡീഷ സര്‍ക്കാരും ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. കോവിഡ് നെഗറ്റീവ് ആയ പൂജാരിമാരും നടത്തിപ്പുകാരും മാത്രം അകമ്പടി സേവിക്കുമെന്നും ഭക്തര്‍ക്ക് തത്സമയ സംപ്രേഷണം ഏര്‍പ്പെടുത്താമെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത അറിയിച്ചു.

പുരിയില്‍ മാത്രമാണ് രഥയാത്രയ്ക്ക് അനുമതി നല്‍കിയിരിക്കുന്നതെന്നും ഒഡീഷയുടെ മറ്റ് ഭാഗങ്ങളില്‍ യാത്രയ്ക്ക് അമനുമതിയില്ലെന്നും ഉത്തരവ് പുറപ്പെടുവിക്കെ ചീഫ് ജസ്റ്റിസ് ബോബ്ഡെ വ്യക്തമാക്കി.

ചൊവ്വാഴ്ചയാണ് പുരി ജഗന്നാഥ ക്ഷേത്രത്തിലെ രഥയാത്ര നടക്കേണ്ടത്. കോവിഡിന്റെ പശ്ചാത്തലത്തില്‍ രഥയാത്ര വേണ്ടെന്നാണ് കോടതി നിര്‍ദേശിച്ചിരുന്നത്. എന്നാല്‍ ആചാര പ്രകാരം പുരി ജഗന്നാഥന് ചൊവ്വാഴ്ച പുറത്തിറങ്ങാന്‍ കഴിഞ്ഞില്ലെങ്കില്‍ പിന്നീട് പുറത്തിറങ്ങാന്‍ 12 വര്‍ഷം കൂടി കാത്തിരിക്കേണ്ടി വരുമെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത സുപ്രീം കോടതിയില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ നിയന്ത്രണങ്ങളോടുകൂടി രഥയാത്ര അനുവദിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Exit mobile version