ന്യൂഡൽഹി: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ പ്രഖ്യാപിച്ചിരിക്കുന്ന ആറുമാസത്തെ മോറട്ടോറിയത്തിന് ഒപ്പം പലിശകൂടി ഒഴിവാക്കാനാകില്ലെന്ന് റിസർവ് ബാങ്ക്. ഇത്തരത്തിൽ പലുശ ഒഴിവാക്കണമെന്ന് ആവശ്യപ്പെടുന്ന ഹർജി പരിഗണിക്കരുതെന്ന് റിസർവ് ബാങ്ക് സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. നിർബന്ധിത പലിശ എഴുതിത്തള്ളൽ ബാങ്കുകൾക്ക് രണ്ടുലക്ഷംകോടി രൂപയുടെ ബാധ്യതയുണ്ടാക്കും. ഇത് രാജ്യത്തിന്റെ ധനകാര്യസ്ഥിതിയെ തകിടംമറിക്കുമെന്നും സൂപ്രീം കോടതിയ്ക്ക് ആർബിഐ മുന്നറിയിപ്പു നൽകി.
നിക്ഷേപകരുടെ താൽപര്യം സംരക്ഷിക്കുന്നതിനും രാജ്യത്തിന്റെ സാമ്പത്തിക സ്ഥിരത ഉറപ്പുവരുത്തുന്നതിനും ബാങ്കുകൾ മികച്ചരീതിയിൽ പ്രവർത്തിക്കേണ്ടത് ആവശ്യമാണ്. വായ്പപലിശ ബാങ്കുകളുടെ പ്രധാനവരുമാനമാർഗമാണ്. അതുകൊണ്ടുതന്നെ പലിശ ഒഴിവാക്കുന്നത് പരിഗണിക്കാനാവില്ലെന്നും ആർബിഐ വ്യക്തമാക്കി.
ആറുമാസത്തെ പലിശ ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ നോട്ടീസ് അയച്ചതിനെതുടർന്നാണ് റിസർവ് ബാങ്ക് ഇത്തരത്തിൽ മറുപടി നൽകിയത്.
നേരത്തെ, മാർച്ച് ഒന്നുമുതൽ മെയ് 31വരെയുള്ള വായ്പ ഗഡുഅടയ്ക്കുന്നതിനാണ് ആർബിഐ മോറട്ടോറിയം പ്രഖ്യാപിച്ചത്. പിന്നീട് രണ്ടാം ഘട്ടം മോറട്ടോറിയം പ്രഖ്യാപിക്കുകയും ഈ സൗകര്യം ഓഗസ്റ്റ് 31വരെ നീട്ടുകയും ചെയ്തു. ഇതോടെ മോറട്ടോറിയം ആറുമാസത്തേക്ക് നീളുകയായിരുന്നു.
Discussion about this post