മുംബൈ: ഇന്ത്യയുടെ സ്വാതന്ത്ര്യത്തിനൊപ്പവും സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചരിത്രത്തോടൊപ്പവും ഈ ഇന്ത്യൻ മരുന്ന് കമ്പനിയുടെ പേര് തങ്കലിപികൾ കൊണ്ട് രചിക്കപ്പെ്ടിരിക്കുന്നു. സിപ്ല(CIPLA) എന്ന ചുരുക്ക പേരിലറിയപ്പെടുന്ന ഇൻഡസ്ട്രിയൽ ഫാർമസ്യൂട്ടിക്കൽ ലബോറട്ടറിയെന്ന മരുന്ന് കമ്പനി വാർത്തകളിൽ നിറയുന്നത് മലേറിയയ്ക്ക് ഉൾപ്പടെ ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ എന്ന മരുന്ന് യുഎസിലേക്ക് കയറ്റി അയയ്ക്കാൻ മുന്നിൽ നിൽക്കുന്നതിന്റെ പേരിലാണ്. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണിക്ക് വഴങ്ങി പ്രധാനമന്ത്രി നരേന്ദ്രമോഡി ടൺ കണക്കിന് ഹൈഡ്രോക്സിക്ലോറോക്വിനും പാരസെറ്റമോളും യുഎസിലേക്ക് കയറ്റി അയക്കാൻ സമ്മതം അറിയിച്ചിരുന്നു. പിന്നാലെ ഈ മരുന്നുകൾ ഏറ്റവുമധികം നിർമ്മിക്കുന്ന സിപ്ല കമ്പനിയുടെ സഹായത്തോടെ വാഗ്ദാനം ചെയ്ത മരുന്നുകൾ ഇന്ത്യ കയറ്റി അയക്കുകയും ചെയ്തിരുന്നു. കൂടാതെ സ്പെയിനും ജർമ്മനിയും ഉൾപ്പടെയുള്ള കൊവിഡ് ബാധിത രാജ്യങ്ങളിലേക്കും മരുന്ന് ഘട്ടങ്ങളായി എത്തിക്കാമെന്ന് ഉറപ്പ് നൽകിയിരിക്കുകയാണ്.
ഈ സാഹചര്യത്തിൽ സിപ്ലയുടെ പേരും ഉയർന്നു കേൾക്കുകയാണ്. ഇന്ത്യയിൽ സിപ്ല കമ്പനി സ്ഥാപിച്ചത് 1935ൽ ഖ്വാജ ഹമീദ് എന്ന ഒരു ബോംബെക്കാരനാണ്. മഹാത്മാഗാന്ധിയുടെയും പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവിന്റെയും അനുനായിയായിരുന്ന ഖ്വാജാ ഹമീദ് ജർമ്മനിയിൽ നിന്നും കെമിസ്ട്രിയിൽ ബിരുദം സമ്പാദിച്ചയാളായിരുന്നു. അദ്ദേഹം സാധാരണക്കാർക്ക് വിലകുറഞ്ഞ ജനറിക് മരുന്നുകൾ നിർമ്മിക്കുക എന്ന ലക്ഷ്യത്തോടെയാണ് കമ്പനി സ്ഥാപിച്ചത്. മലേറിയ, ക്ഷയം എന്നിവയ്ക്കുള്ള മരുന്നുകൾ മാത്രമല്ല മറ്റ് ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ, ഹൃദയ സംബന്ധമായ അസുഖങ്ങൾ, പ്രമേഹം, ആർത്രൈറ്റിസ് തുടങ്ങിയ പതിവ് രോഗങ്ങൾക്കുള്ള മരുന്നുകളും സിപ്ലയുടെ ലബോറട്ടറിയിൽ വികസിപ്പിച്ചെടുത്തു.
അന്ന് ഇന്ദിര ഗാന്ധി പ്രധാനമന്ത്രിയായിരിക്കെ സിപ്ല ജനറിക് മെഡിസിൻ നിർമ്മിക്കാൻ തുടങ്ങിയപ്പോൾ അമേരിക്ക ഇന്ത്യൻ ഭരണകൂടത്തോട് സിപ്ലക്കെതിരെ പേറ്റന്റ് ലംഘനത്തിന് കേസെടുക്കാനാവശ്യപ്പെട്ടു. അന്നത്തെ സിപ്ലയുടെ മേധാവിയായിരുന്ന ഖ്വാജയുടെ മകൻ യൂസഫ് ഹമീദിനെ ശ്രീമതി ഇന്ദിരാഗാന്ധി വിളിച്ച് അമേരിക്കയുടെ പരാതിയെ കുറിച്ച് സംസാരിച്ചു, പാവപ്പെട്ടവർക്ക് വാങ്ങാൻ കഴിയുന്ന വിലകുറഞ്ഞതും, ഗുണനിലവാരമുള്ളതുമായ മരുന്നുകൾ നിർമ്മിക്കുകയെന്ന തന്റെ പിതാവിന്റെ ആശയമാണ് താൻ പിൻപറ്റുന്നതെന്ന് യൂസഫ് ഹമീദ് ഇന്ദിരാഗാന്ധിയെ അറിയിച്ചു. പിതാവ് കമ്പനി തന്നെ ഏൽപ്പിക്കുമ്പോൾ ‘ലോകമെമ്പാടുമുള്ള മറ്റ് ഫാർമസ്യൂട്ടിക്കൽ കമ്പനികളിൽ നിന്ന് വ്യത്യസ്തമായി, ലാഭമുണ്ടാക്കാനല്ല, മറിച്ച് ഗുണനിലവാരമുള്ള മരുന്നുകളുടെ അഭാവത്തിൽ മരിക്കേണ്ടിവരുന്ന ദരിദ്രർക്ക് ആശ്വാസവും ആരോഗ്യ സംരക്ഷണവും എത്തിക്കുന്നതിനാണ്’- എന്ന് പ്രത്യേകംഓർമ്മിപ്പിച്ചിരുന്നു എന്ന് വിശദീകരിച്ചു.
രാജ്യതാൽപര്യമാണ് വലുതെന്ന തിരിച്ചറിവിൽ ഇന്ദിര ഗാന്ധി സിപ്ലക്കൊപ്പം നിന്നു, മരുന്ന് ഉത്പാദനം നിർത്തണമെന്ന യുഎസിന്റെ കൽപ്പനയെ ഇന്ത്യ നിരസിച്ചു. മാത്രവുമല്ല പാവപ്പെട്ടവർക്കായി കുറഞ്ഞ വിലയ്ക്ക് ജനറിക് മരുന്നുകൾ നിർമ്മിക്കാൻ കഴിയുന്ന രീതിയിൽ ഇന്ത്യ നിയമങ്ങൾ പരിഷ്കരിക്കുകയും ചെയ്തു. അതിനുശേഷം സിപ്ല എച്ച്ഐവി ചികിത്സിക്കുന്നതിനായി കുറഞ്ഞ ചെലവിൽ മരുന്ന് നിർമ്മിക്കുകയും ആഫ്രിക്കൻ രാജ്യങ്ങൾ ഉൾപ്പെടെയുള്ള നിരവധി വികസ്വര രാജ്യങ്ങളിലേക്ക് കയറ്റിയയക്കുകയും ചെയ്തു.
ഈ സിപ്ലയാണ് മലേറിയ, ല്യൂപ്പസ്, റൂമറ്റോയ്ഡ് ആർത്രൈറ്റിസ് എന്നിവയുടെ ചികിത്സയ്ക്കായി ഉപയോഗിക്കുന്ന ഹൈഡ്രോക്സിക്ലോറോക്വിൻ ഉൽപാദിപ്പിക്കുന്ന ഇന്ത്യയിലെ പ്രധാന കമ്പനിയും.
ഇന്ത്യ വിഭജിക്കപ്പെട്ടപ്പോൾ ബോംബെയിൽ താമസിക്കുകയായിരുന്ന ഖ്വാജയെ മുഹമ്മദ് അലി ജിന്ന ചില വാഗ്ദാനങ്ങൾ നൽകി പാകിസ്താനിലേക്ക് ക്ഷണിച്ചെങ്കിലും ഗാന്ധിജിയുമായുള്ള ആത്മബന്ധം കണക്കിലെടുത്ത് അദ്ദേഹം ആ വാഗ്ദാനം നിരസിക്കുകയായിരുന്നു. ഇത്തരത്തിൽ നേട്ടങ്ങൾക്ക് പുറകെ പോവാതെ സിപ്ലയും സ്ഥാപകനും ഇന്ത്യയുടെ ചരിത്രത്തിന്റെ കൂടി ഭാഗമാകുന്നതിങ്ങനെയാണ്.
Discussion about this post