ന്യൂഡൽഹി: കോവിഡ് 19 വൈറസ് പടർന്നുപിടിക്കുന്നത് തടയാൻ നടപടികളുമായി സർക്കാർ വൃത്തങ്ങൾ. ഫ്രാൻസ്, ജർമ്മനി, സ്പെയിൻ എന്നീ രാജ്യങ്ങളിലെ പൗരന്മാർ ഇന്ത്യയിൽ പ്രവേശിക്കുന്നതിന് രാജ്യം വിലക്കേർപ്പെടുത്തി. വിസ ലഭിച്ചിട്ടും ഇതുവരെ രാജ്യത്ത് പ്രവേശിച്ചിട്ടില്ലാത്തവരുടെ സ്ഥിര, ഇ-വിസകൾ താൽകാലികമായി നിർത്തിവെയ്ക്കുകയും ചെയ്തു. ഇറ്റലി, ഇറാൻ എന്നീ രാജ്യങ്ങളിൽ നിന്നുള്ളവരുടെ വിസ പരിമിതപ്പെടുത്താനും തീരുമാനമായി.
മാർച്ച് മൂന്നിനോ അതിന് മുമ്പോ വിസകളും ഇ-വിസകളും അനുവദിച്ചു കിട്ടുകയും എന്നാൽ ഇതുവരെ ഇന്ത്യയിൽ പ്രവേശിക്കാതിരിക്കുകയും ചെയ്ത ഇറ്റലി, ഇറാൻ എന്നീ രാജ്യക്കാരുടെ വിസകളും ജപ്പാൻ, സൗത്ത് കൊറിയ പൗരൻമാർക്ക് അനുവദിച്ച ഓൺ അറൈവൽ വിസകളും താത്ക്കാലികമായി റദ്ദാക്കി. ഫെബ്രുവരി അഞ്ചിനോ അതിനുമുമ്പോ വിസ ലഭിച്ച ചൈനയിൽ നിന്നുള്ളവർക്കും ഇതുപോലെ തന്നെ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ചൈന, ഇറാൻ, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാൻ, ഫ്രാൻസ്, ജർമ്മനി, സ്പെയിൻ എന്നിവിടങ്ങളിലേക്ക് യാത്ര ചെയ്ത വിദേശ പൗരന്മാർക്ക് ഫെബ്രുവരി ഒന്നിനോ അതിനുമുമ്പോ ഇന്ത്യ അനുവദിച്ച വിസയും ഇ-വിസയും താൽക്കാലികമായി നിർത്തലാക്കിയിരിക്കുകയാണ്. ആകാശ,കര,ജല മാർഗങ്ങളിൽ യാത്ര ചെയ്യുന്നവർക്ക് നിയന്ത്രണം ബാധകമാണ്. അടിയന്തര സാഹചര്യങ്ങളിൽ ഇന്ത്യയിലേക്ക് വരേണ്ടവർക്ക് അടുത്തുള്ള ഇന്ത്യൻ എംബസികളിലും കോൺസുലേറ്റുകളിലും ബന്ധപ്പെട്ട് പുതിയ വിസക്ക് അപേക്ഷിക്കാം. മാർച്ച് അഞ്ച് വരെ ഇറ്റാലിയൻ, ദക്ഷിണ കൊറിയൻ പൗരന്മാർക്ക് അടിയന്തര വിസ അനുവദിച്ചിട്ടുണ്ടെങ്കിൽ കോവിഡ് -19 ഇല്ലെന്ന് കാണിക്കുന്ന മെഡിക്കൽ സർട്ടിഫിക്കറ്റ് കൈവശമുണ്ടെങ്കിൽ മാത്രമാണ് പ്രവേശനം അനുവദിക്കുക.
Discussion about this post