ന്യൂഡൽഹി: മുപ്പത്തിയാറ് മണിക്കൂർ നീളുന്ന സന്ദർശനത്തിനായി ഇന്ത്യയിലെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെതിരെ പ്രതിഷേധം ശക്തം. ട്രംപ് ഇന്ത്യയിലെത്തിയതിന് പിന്നാലെ തന്നെ ‘ഗോ ബാക്ക് ട്രംപ്’ എന്ന ഹാഷ്ടാഗ്് ട്വിറ്റർ ട്രെൻഡിങിൽ മുന്നിൽ നിൽക്കുകയാണ്.
ഇന്ത്യൻ താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി പ്രവർത്തിക്കുന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ സന്ദർശനത്തിനെതിരായി ഇടതുപക്ഷ പാർടികളും പുരോഗമന ബഹുജന സംഘടനകളും വിദ്യാർത്ഥി- യുവജന സംഘടനകളും രാജ്യവ്യാപക പ്രതിഷേധം ഉയർത്തുന്നുണ്ട്.
ആസമിലെ ഗുവാഹത്തിൽ ഇടത് സംഘടനകൾ ട്രംപിന്റെ സന്ദർശനത്തിന് എതിരെ പ്രതിഷേധ പ്രകടനം നടത്തി. ട്രംപിന് സ്വീകരണമൊരുക്കുന്നതിൽ പ്രതിഷേധിച്ച് അഹമ്മദാബാദിലെ അക്കാദമിക് പണ്ഡിതരും കലാകാരന്മാരും എഴുത്തുകാരും വിദ്യാർത്ഥികളുമടക്കം 170 പേർ ഒപ്പിട്ട തുറന്ന കത്ത് പ്രസിദ്ധപ്പെടുത്തി. ഇന്ത്യൻ വിരുദ്ധ നിലപാടാണ് ട്രംപ് തുടർച്ചയായി സ്വീകരിക്കുന്നതെന്നും ‘നമസ്തേ ട്രംപ്’ സ്വീകരണപരിപാടി യുഎസ് പ്രസിഡന്റ് അർഹിക്കുന്നില്ലെന്നും തുറന്ന കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
വ്യാപാര-പ്രതിരോധ മേഖലകളിൽ യുഎസ് താൽപര്യങ്ങൾക്ക് മോഡി സർക്കാർ പൂർണ്ണമായും വഴങ്ങുകയാണെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കുറ്റപ്പെടുത്തി. പ്രതിരോധ കരാറുകളെല്ലാം അമേരിക്കയ്ക്ക് നേട്ടമുണ്ടാകുന്നവയാണ്. കാശ്മീർ, പൗരത്വ ഭേദഗതി നിയമം എന്നീ വിഷയങ്ങളിൽ ട്രംപിന്റെ പിന്തുണ ഏതുവിധേനയും നേടിയെടുക്കാനാണ് മോഡിയുടെ ശ്രമമെന്നും ഇത് ഇന്ത്യൻ താൽപര്യങ്ങൾക്ക് വിരുദ്ധമായ കൊടുക്കൽ വാങ്ങലാണെന്നും യെച്ചൂരി വിമർശിച്ചു.
Discussion about this post