ന്യൂഡൽഹി: രണ്ടാം മോഡി സർക്കാരിന്റെ ആദ്യത്തെ സമ്പൂർണ്ണ ബജറ്റ് പൂർണ്ണ നിരാശയാണ് സമ്മാനിച്ചതെന്ന വിമർശനവുമായി പശ്ചിമബംഗാൾ ധനമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ അമിത് മിത്ര. ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ഐസിയുവിൽനിന്നും വെന്റിലേറ്ററിലാക്കുന്നതാണ് ബജറ്റെന്നും അദ്ദേഹം പറഞ്ഞു.
ബജറ്റ് അവതരണത്തിന് മുമ്പ് ഇന്ത്യൻ സമ്പദ് വ്യവസ്ഥ ഐസിയുവിലായിരുന്നു. പക്ഷേ, ബജറ്റ് അവതരണത്തിന് ശേഷമാകട്ടെ, അതിനെ നേരെ വെന്റിലേറ്ററിൽ പ്രവേശിപ്പിക്കാവുന്ന അവസ്ഥയായിരിക്കുകയാണ്. ഏറ്റവും സാധാരണക്കാരെ മുതൽ സമൂഹത്തിനെ അടിമുടി പ്രതിസന്ധിയിലാക്കുന്ന ജനവിരുദ്ധവും ബുദ്ധിശൂന്യവുമായ ബജറ്റാണിതെന്നും അമിത് മിത്ര പറഞ്ഞു.
രാജ്യം നേരിട്ടുകൊണ്ടിരിക്കുന്ന ഒരു പ്രശ്നത്തിനുപോലുമുള്ള പരിഹാരം ബജറ്റ് മുന്നോട്ടുവെക്കുന്നില്ലെന്നും അമിത് മിത്ര ആരോപിച്ചു. ജിഡിപി 11 വർഷത്തെ ഏറ്റവും കുറഞ്ഞ നിലയിലാണ്. നിക്ഷേപം 17 വർഷത്തെ വലിയ ഇടിവിലും നിർമ്മാണ മേഖല 15 വർഷത്തെ ഏറ്റവും വലിയ തകർച്ചയിലുമാണ്. കാർഷികമേഖല കഴിഞ്ഞ നാലുവർഷത്തെ ഏറ്റവും വലിയ ഇടിവിലും. എന്നിട്ടും ഇവയിലൊന്നിനെയും പരിഗണിക്കുന്നതിനോ പരിഹാരം കാണുന്നതിനോ ബജറ്റിൽ നീക്കങ്ങളൊന്നുമുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
അതേസമയം, കേരളത്തിനോടുള്ള തുറന്ന യുദ്ധപ്രഖ്യാപനമെന്നാണ് കേന്ദ്ര ബജറ്റ് 2020-21നെ സംസ്ഥാന ധനമന്ത്രി തോമസ് ഐസക്ക് വിശേഷിപ്പിച്ചത്.
Discussion about this post