ന്യൂഡൽഹി: സുപ്രീംകോടതിയെ രാഷ്ട്രീയ നേട്ടമുണ്ടാക്കുവാൻ ഉപയോഗിക്കരുതെന്ന് വിമർശിച്ച് ചീഫ് ജസ്റ്റിസ് എസ്എ ബോബ്ഡെ. അതിനായി ടിവി ചാനലുകളിൽ പോകാമെന്നും ചീഫ് ജസ്റ്റിസ് അഭിഭാഷകരായ ഗൗരവ് ഭാട്യയോടും കപിൽ സിബലിനോടും പറഞ്ഞു. പശ്ചിമ ബംഗാളിലെ രാഷ്ട്രീയ കൊലപാതകങ്ങൾ സംബന്ധിച്ച ബിജെപിയുടെ ഹർജിയിലെ വാദങ്ങൾക്കിടെയാണ് ചീഫ് ജസ്റ്റിസിന്റെ പരാമർശം. ബിജെപിയുടെയും പശ്ചിമ ബംഗാളിന്റെ വക്കീലും തമ്മിൽ രാഷ്ട്രീയമായ ആരോപണങ്ങളിലേക്ക് കടന്നതോടെയാണ് ചീഫ് ജസ്റ്റിസ് നിലപാട് വ്യക്തമാക്കിയത്.
ബിജെപിക്ക് വേണ്ടി ഗൗരവ് ഭാട്യയാണ് കോടതിയിൽ കേസിൽ ഹാജരായത്. ഇതിനെ എതിർത്ത് പശ്ചിമ ബംഗാൾ സർക്കാറിനായി കപിൽ സിബലും ഹാജരായി. ബിജെപി വക്താവ് ഗൗരവ് ബൻസാലാണ് ബിജെപിക്ക് വേണ്ടി കോടതിയിൽ ഹർജി നൽകിയത്. എന്നാൽ ഇത്തരത്തിൽ ഒരു ഹർജി നൽകാൻ രാഷ്ട്രീയ പാർട്ടിയെന്ന നിലയിൽ ബിജെപിക്ക് അവകാശമില്ലെന്നാണ് കപിൽ സിബൽ കോടതിയിൽ വാദിച്ചത്. ഇതാണ് രാഷ്ട്രീയ തർക്കമായി മാറുകയായിരുന്നു. ഇതോടെയാണ് ചീഫ് ജസ്റ്റിസ് ഇടപെട്ടത്.
രണ്ട് വിഭാഗവും കോടതിയെ അവരുടെ രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കുന്നു എന്നത് ഞങ്ങൾക്ക് മനസിലാകുന്നുണ്ട്, അതിനാൽ തന്നെ രണ്ട് വിഭാഗവും ടിവി ചാനലുകളിൽ പോയി ഇത്തരം രാഷ്ട്രീയ നേട്ടം ഉണ്ടാക്കുന്നതാണ് നല്ലത് ചീഫ് ജസ്റ്റിസ് പറഞ്ഞു.
Discussion about this post