രാജ്യം വിട്ട് പോയവരുടെ സ്വത്തുക്കള്‍ വിറ്റഴിക്കും; അമിത്ഷായുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സമിതി രൂപീകരിച്ചു

ന്യൂഡല്‍ഹി: പാകിസ്താന്റെയും ചൈനയുടെയും പൗരത്വം സ്വീകരിച്ച് രാജ്യംവിട്ടു പോയവരുടെ സ്വത്ത് വിറ്റഴിക്കും. ഇതിന് മേല്‍നോട്ടം വഹിക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷായുടെ നേതൃത്വത്തില്‍ മന്ത്രിമാരുടെ സമിതി രൂപവത്കരിച്ചു.

രാജ്യം വിട്ട് പോയ 9,400 സ്വത്തുക്കളാണ് വിറ്റഴിക്കാനായി ഉള്ളത്. ഇതുവഴി ലക്ഷം കോടിരൂപ സര്‍ക്കാരിനു ലഭിച്ചേക്കും. 9,280 സ്വത്തുക്കള്‍ പാക് പൗരത്വം സ്വീകരിച്ചവരുടെയും 126 സ്വത്തുക്കള്‍ ചൈനീസ് പൗരത്വം സ്വീകരിച്ചവരുടേതുമാണ്. ‘ശത്രുസ്വത്ത് നിയമ’പ്രകാരമാണ് ഇവ സര്‍ക്കാര്‍ വിറ്റഴിക്കുക.

പാകിസ്താനിലേക്ക് പോയി പൗരത്വം എടുത്തവരുടെ 11,882 ഏക്കര്‍ ഭൂമി ഇന്ത്യയിലുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇങ്ങനെയുള്ളവരുടെ പേരില്‍ രാജ്യത്തെ 226 കമ്പനികളിലായി 2,610 കോടി രൂപയുടെ നിക്ഷേപമുള്ളതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരത്തിലുള്ളവര്‍ക്ക് ഇന്ത്യയിലെ വിവിധ ബാങ്കുകളായിലായി 177 കോടി രൂപയുടെ നിക്ഷേപമുള്ളതായി കണക്കുകള്‍ സൂചിപ്പിക്കുന്നു.

ഷാ അധ്യക്ഷനായ സമിതിക്കു പുറമെ, രണ്ട് ഉപസമിതികളും ഇതിനായി രൂപവത്കരിച്ചിട്ടുണ്ട്. കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബയാണ് ഒരു സമിതിയുടെ അധ്യക്ഷന്‍. കേന്ദ്ര ആഭ്യന്തര സെക്രട്ടറി അജയ് ബല്ലയുടെ അധ്യക്ഷതയിലാണ് മറ്റൊരു സമിതി. 2016ലാണ് കേന്ദ്രം ശത്രുസ്വത്ത് പാസാക്കിയത്. ഇതിന്റെ തുടര്‍ നടപടികള്‍ വേഗത്തിലാക്കാനാണ് പുതിയ സമിതിക്ക് രൂപീകരിച്ചിരക്കുന്നത്.

Exit mobile version