നാഗ്പുർ: ആർഎസ്എസിന്റെ ശക്തി കേന്ദ്രമായ മഹാരാഷ്ട്രയിലെ നാഗ്പുരിൽ തകർന്നടിഞ്ഞ് ബിജെപി. ജില്ലാ പരിഷത്ത് തെരഞ്ഞെടുപ്പിൽ ഫലം പുറത്തുവന്ന 54 സീറ്റുകളിൽ വെറും 14 ഇടത്ത് മാത്രമാണ് ബിജെപി ജയിച്ചത്. 31 സീറ്റുകൾ നേടി കോൺഗ്രസ് കരുത്ത് തെളിയിച്ചപ്പോൾ എൻസിപി പത്തിടത്ത് വിജയിച്ചു. ശിവസേന ഒരു സീറ്റിൽ വിജയം കൊയ്തു.
പാൽഘട്ട്, നാഗ്പുർ, നന്ദുർബാർ, ദൂലെ, അകോള എന്നിവിടങ്ങളിലെ ജില്ലാ പരിഷത്തുകളിലേക്കും പഞ്ചായത്ത് സമിതികളിലേക്കും കഴിഞ്ഞദിവസമാണ് വോട്ടെടുപ്പ് നടന്നത്. പാൽഘട്ടിൽ ഇതുവരെ ഫലമറിഞ്ഞപ്പോൾ 18 സീറ്റുകൾ നേടി ശിവസേനയാണ് മുന്നിട്ടുനിൽക്കുന്നത്. എൻസിപിയും ബിജെപിയും പത്ത് സീറ്റുകളിൽ ജയിച്ചു. കോൺഗ്രസിന് ഒരു സീറ്റ് മാത്രമാണ് ഇവിടെ ലഭിച്ചത്.
നന്ദുർബാറിൽ 24 സീറ്റ് നേടിയാണ് കോൺഗ്രസിന്റെ മുന്നേറ്റം. ശിവസേന നാലിടത്തും എൻസിപി മൂന്നിടത്തും വിജയിച്ചു. ബിജെപി ആറ് സീറ്റുകളിലേക്ക് ഒതുങ്ങി. അകോളയിൽ ഇതുവരെ പുറത്തുവന്ന ഫലമനുസരിച്ച് ബിജെപിയും ശിവസേനയും നാല് സീറ്റുകൾ വീതം നേടിയിട്ടുണ്ട്.
Discussion about this post