നിര്‍ഭയ കേസ്; കൃത്യം നടക്കുമ്പോള്‍ പ്രായപൂര്‍ത്തിയായിരുന്നില്ലെന്ന പ്രതിയുടെ വാദം തള്ളി ഡല്‍ഹി ഹൈക്കോടതി

ന്യൂഡല്‍ഹി; നിര്‍ഭയ കേസിലെ പ്രതിയായ പവന്‍ ഗുപ്ത സമര്‍പ്പിച്ച ഹര്‍ജി ഡല്‍ഹി ഹൈക്കോടതി തള്ളി. കൃത്യം നടക്കുന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ലെന്നും, പ്രായം പരിഗണിച്ച് വധശിക്ഷ ഒഴിവാക്കണമെന്നും ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയാണ് ഡല്‍ഹി ഹൈക്കോടതി തള്ളിയത്.

കൃത്യം നടന്ന സമയത്ത് തനിക്ക് പ്രായപൂര്‍ത്തിയായിരുന്നില്ല. പ്രായം തെളിയിക്കുന്ന പരിശോധനകള്‍ നടത്തിയിട്ടില്ല എന്നും ഹര്‍ജിയില്‍ പറഞ്ഞിരുന്നു. പ്രായം തെളിയിക്കുന്നതിന് തന്റെ ബോണ്‍ ടെസ്റ്റ് നടത്തണമെന്നും ഇയാള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു.

ഹര്‍ജി തള്ളിയതോടെ നിര്‍ഭയാ കേസിലെ നാല് പ്രതികള്‍ക്കും വധശിക്ഷ ഉറപ്പായിരിക്കുകയാണ്. അതെസമയം കേസിലെ മറ്റൊരു പ്രതിയായ അക്ഷയ് സിംഗ് ഠാക്കൂറിന്റെ പുനപരിശോധനാ ഹര്‍ജി ഇന്നലെ സുപ്രീംകോടതി തള്ളിയിരുന്നു. പുതിയ കാര്യങ്ങളൊന്നും പുനപരിശോധനാ ഹര്‍ജിയില്‍ കൊണ്ടുവരാന്‍ പ്രതിഭാഗത്തിന് കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കിയാണ് ഹര്‍ജി തള്ളിയത്.

അതെസമയം, പ്രതികള്‍ക്ക് മരണവാറന്റ് നല്‍കുന്നതുമായി ബന്ധപെട്ടു ഡല്‍ഹി സര്‍ക്കാര്‍ നല്‍കിയ കേസ് പട്യാല ഹൗസ് അഡീഷണല്‍ സെഷന്‍സ് കോടതി ജനുവരി ഏഴിലേക്ക് മാറ്റിയതോടെ വധശിക്ഷ നീളനാണ് സാധ്യത.

Exit mobile version