താനേശ്വർ: ഹരിയാനയിലെ തെരഞ്ഞെടുപ്പ് റാലിക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് നേരെ പ്രതിഷേധം. നരേന്ദ്ര മോഡി സംസാരിച്ചു കൊണ്ടിരിക്കുമ്പോഴാണ് അശോക് കുമാർ എന്ന ഒരു പെൺകുട്ടിയുടെ പിതാവുകൂടിയായ വ്യക്തി പ്രതിഷേധവുമായി രംഗത്തെത്തിയത്. കേന്ദ്രസർക്കാരിന്റെ ബേട്ടി ബച്ഛാവോ, ബേട്ടി പഠാവോ എന്ന പദ്ധതിയുടെ നടത്തിപ്പിനെ ചോദ്യം ചെയ്താണ് അദ്ദേഹം മോഡിയുടെ നേർക്ക് പ്രതിഷേധം നടത്തിയത്. താനേശ്വറിലെ തെരഞ്ഞെടുപ്പ് യോഗത്തിനിടെയായിരുന്നു സംഭവം.
എവിടെയാണ് ബേട്ടി ബച്ഛാവോ, ബേട്ടി പഠാവോ എന്ന് ചോദിച്ചതിന് ശേഷം അശോക് കുമാർ പേപ്പറുകൾ ചുരുട്ടി വലിച്ചെറിഞ്ഞു. അഞ്ച് മിനുറ്റോളം മുദ്രാവാക്യം വിളിച്ചതിന് ശേഷമാണ് പോലീസെത്തി അശോകിനെ സ്ഥലത്ത് നിന്ന് മാറ്റിയത്.
ജഗദരിയിലെ ഗുലാബ് നഗർ സ്വദേശിയാണ് അശോക് കുമാർ. എട്ടാം ക്ലാസ്സിൽ പഠിക്കുന്ന തന്റെ മകൾക്ക് നേരെ അധ്യാപകൻ ലൈംഗികാതിക്രമം നടത്തിയിരുന്നു. സ്കൂളിന്റെ പ്രിൻസിപ്പാൾ വിഷയം മൂടിവെക്കാൻ ശ്രമിച്ചതായാണ് അശോക് കുമാറിന്റെ പരാതി. സംഭവത്തിൽ പരാതിപ്പെട്ട തങ്ങളെ അക്രമിക്കുകയും ജാതീയമായി അപകീർത്തിപ്പെടുത്തുകയും ചെയ്തുവെന്ന് അശോക് കുമാർ പ്രധാനമന്ത്രിക്ക് അയച്ച കത്തിലും പറഞ്ഞിരുന്നു.
പോലീസിൽ പരാതി നൽകിയിട്ടും ഒരു തരത്തിലുള്ള നടപടിയും സ്വീകരിച്ചില്ല. തങ്ങൾക്കെതിരെ എഫ്ഐആർ ഇടുകയാണ് പോലീസ് ചെയ്തതെന്നും അശോക് കുമാർ പറഞ്ഞു. നിരവധി തവണ പ്രതിഷേധിച്ചതോടെയാണ് പോലീസ് എഫ്ഐആർ പിൻവലിച്ചത് എന്നും അശോക് കുമാർ കുറ്റപ്പെടുത്തുന്നു.
Discussion about this post