ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോഡിക്ക് കത്തെഴുതിയ സംഭവത്തിൽ കേസെടുത്ത സംഭവത്തിൽ പ്രതികരിച്ച് നടൻ നസീറുദ്ധീൻ ഷാ. രാജ്യത്ത് നടക്കുന്ന ആൾക്കൂട്ട കൊലപാതകങ്ങളിലും അക്രമങ്ങളിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതിയ 49 സാംസ്കാരിക പ്രവർത്തകർക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി കേസെടുത്തിരുന്നു. നടൻ നസീറുദ്ധീൻ ഷായും കത്തെഴുതിയവരിൽ ഉൾപ്പെട്ടിരുന്നു.
താൻ ഇപ്പോഴും അന്നത്തെ നിലപാടിൽ തന്നെ ഉറച്ചു നിൽക്കുകയാണെന്നും പറയേണ്ട കാര്യങ്ങൾ തന്നെയാണ് കത്തിലൂടെ പറഞ്ഞതെന്ന് ഉറച്ചു വിശ്വസിക്കുന്നെന്നും നസീറുദ്ദീൻ ഷാ പറഞ്ഞു. മുംബൈയിൽ നടന്ന ഇന്ത്യ ഫിലിം പ്രോജക്റ്റിന്റെ ഒമ്പതാം എഡിഷനിൽ ആനന്ദ് തിവാരിയുമായി നടത്തിയ സംഭാഷണത്തിലാണ് നസീറുദ്ധീൻ ഷാ ഇക്കാര്യം വ്യക്തമാക്കിയത്.
‘ഞാൻ പറയേണ്ട കാര്യങ്ങൾ തന്നെയാണ് പറഞ്ഞതെന്ന ബോധ്യം ഇപ്പോഴുമുണ്ട്. ഞാൻ അതിൽ ഉറച്ചുനിൽക്കുന്നു. കാര്യമായ ജോലികളൊന്നുമില്ലാത്ത നിരവധി ആളുകൾ എന്നെ പല രീതിയിലും ആക്രമിച്ചു. ഇതൊന്നും എന്നെ ബാധിക്കാൻ പോകുന്നില്ല. എന്നാൽ ഈ തുറന്ന വെറുപ്പ് എന്നെ ബാധിക്കും’- ഷാ പറഞ്ഞു.
കഴിഞ്ഞയാഴ്ചയായിരുന്നു ബീഹാറിലെ മുസാഫർപൂരിലെ കോടതി നിർദേശപ്രകാരം സംവിധായകരായ അപർണ സെൻ, അടൂർ ഗോപാലകൃഷ്ണൻ, എഴുത്തുകാരനും കോളമിസ്റ്റുമായ രാംചന്ദ്ര ഗുഹ എന്നിവരുൾപ്പെടെ കലാ സാംസ്കാരിക രംഗത്തെ 49 പ്രമുഖർക്കെതിരെ എഫ്ഐആർ ഫയൽ ചെയ്തത്. സംഭവം വിവാദമായതിന് പിന്നാലെ കേസ് അവസാനിപ്പിക്കാൻ ബിഹാർ പോലീസ് ഉത്തരവിട്ടിട്ടുമുണ്ട്.
Discussion about this post