കൊച്ചി: ദേശീയപാതയില്‍ മണ്ണുത്തി – ഇടപ്പള്ളി മേഖലയിലെ ഗതാഗതക്കുരുക്കിന് പരിഹാരം കണ്ടില്ലെങ്കിൽ ടോള്‍ നിര്‍ത്താന്‍ നിര്‍ദേശം നല്‍കേണ്ടിവരുമെന്ന് ദേശീയപാത അതോറിറ്റിയോട് ഹൈകോടതി.
ഗതാഗതക്കുരുക്ക് പരിഹരിക്കാന്‍ ദേശീയപാത അതോറിറ്റിക്ക് ഒരാഴ്ച സമയം ഹൈക്കോടതി അനുവദിച്ചു. ജസ്റ്റിസ് മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് ജോണ്‍സണ്‍ ജോണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ചിൻ്റേതാണ് ഉത്തരവ്.
യാത്രക്കാര്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. സുഗമമായി യാത്ര ചെയ്യാന്‍ സാധിക്കാത്ത റോഡില്‍ യാത്രക്കാര്‍ ടോള്‍ നല്‍കുന്നത് എന്തിനാണെന്നും കോടതി ദേശീയ പാത അതോറിറ്റിയോട് ചോദിച്ചു. .
പ്രശ്‌നം പരിഹരിക്കാന്‍ ഒരാഴ്ച സമയം വേണമെന്ന് അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എആര്‍എല്‍ സുന്ദരേശന്‍ അറിയിച്ചതിനെ തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് ഹൈക്കോടതി 16ലേക്ക് മാറ്റുകയായിരുന്നു.
എന്നാല്‍ ടോള്‍ നിര്‍ത്താതിരിക്കാന്‍ ദേശീയപാത അതോറിറ്റി കാരണം കാണിക്കണമെന്നും നിര്‍ദേശിച്ചു. സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പടെ ബന്ധപ്പെട്ടവരുമായി ചര്‍ച്ച ചെയ്ത് പ്രശ്‌നം പരിഹരിക്കാന്‍ ഒരാഴ്ച സമയം വേണമെന്നായിരുന്നു അതോറിറ്റിയുടെ ആവശ്യം.
















Discussion about this post